തൃപ്പൂണിത്തുറയിൽ 15 വയസ്സുകാരൻ ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ ആലുവ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഗ്ലോബൽ സ്കൂളിൽ എത്തി വിവരങ്ങൾ ശേഖരിച്ചു. രണ്ടു ദിവസത്തികം വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് കൈമാറും എന്നാണ് വിവരം.
അതേസമയം കൊച്ചിയിൽ റാഗിങ്ങിനെ തുടർന്ന് മിഹിർ എന്ന സ്കൂൾ വിദ്യാർത്ഥി ഫ്ലാറ്റിൽ നിന്നും ചാടി മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് സമഗ്രമായ അന്വേഷണം മുന്നോട്ട് പോകുന്നത്. അന്വേഷണത്തിനായി പ്രത്യേക പൊലീസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രിയും നിർദേശം നൽകി. സംഭവത്തിൽ പൊലീസ് മേധാവിക്ക് അമ്മ നൽകിയ പരാതിയിലാണ് കുട്ടി സ്കൂളിൽ ക്രൂരമായ റാഗിങിന് ഇരയായതായുള്ള വിവരങ്ങൾ പുറത്ത് വന്നത്.
മിഹിറിൻ്റെ മുഖം ക്ലോസറ്റിൽ മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്തു, നിറത്തിന്റെ പേരിൽ പരിഹസിച്ചു, ജീവനൊടുക്കിയ ദിവസവും ക്രൂര പീഢനം ഏറ്റുവാങ്ങി തുടങ്ങിയ ആരോപണങ്ങൾ അമ്മ പരാതിയിൽ ഉന്നയിച്ചിരുന്നു. സംഭവത്തെക്കുറിച്ചുള്ള ചാറ്റുകളുടെ സ്ക്രീൻ ഷോട്ട് അടക്കം പങ്കുവെച്ചുകൊണ്ടാണ് കുടുംബം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
ജനുവരി പതിനഞ്ചിനായിരുന്നു സംഭവം. തൃപ്പൂണിത്തുറ ചോയിസ് ടവറിൽ താമസിക്കുന്ന മിഹിര്‍ ആണ് മരിച്ചത്. ഫ്ലാറ്റ് സമുച്ചയത്തിലെ ഇരുപത്തിയാറാം നിലയിൽ നിന്നാണ് മിഹിര്‍ വീണത്. മുകളിൽ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസിൽ പതിക്കുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം മാറ്റിയത്.