Kerala

ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ; അത്തരം സമ്പ്രദായങ്ങള്‍ കേരളത്തില്‍ നടക്കില്ലെന്നു വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ ചില സ്‌കുളികളില്‍ ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ നടത്തുന്ന സമ്പ്രദായം കേരളത്തില്‍ നടക്കില്ലെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് കച്ചവട താല്പര്യത്തോടെ ചില സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, അത്തരം സ്‌കൂളുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിക്കും, ഇത്തരം സ്‌കൂളികളില്‍ ബാലാപീഡനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ബഹ്‌റൈന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതി നേടിയ പ്രവാസി മലയാളി വ്യവസായി ഡോക്ടര്‍ ബി. രവി പിള്ളക്ക് കേരളം നല്‍കുന്ന ആദരവിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റി കോളേജില്‍ രവി പിള്ളയുടെ ജീവിതയാത്ര സംബന്ധിച്ചുള്ള ഫോട്ടോ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ശിവന്‍കുട്ടി.

വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ എനിക്ക് ഒരു കാര്യം സൂചിപ്പിക്കാനുള്ളത്, പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും കുട്ടികള്‍ സജീവമായി പങ്കെടുക്കണം. അങ്ങനെ പങ്കെടുക്കാത്തതിന്റെ അടിസ്ഥാനത്തില്‍, അവരുടെ ഊര്‍ജവും ശക്തിയും ചിന്തയും മറ്റു പല ദിശയിലേക്കും മാറിക്കൊണ്ടിരിക്കുന്നു എന്നൊരു കാര്യം ഈ സമീപകാലത്തുണ്ടായ സംഭവ വികാസങ്ങള്‍ തെളിയിക്കുകയാണ്. രക്ഷകര്‍ത്താക്കളായ നമ്മള്‍ ഒരു കാര്യവും അറിയുന്നില്ല. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന അവസ്ഥയിലാണ് നമ്മള്‍ അക്കാര്യങ്ങള്‍ അറിയുന്നത്. ആ ഒരു കാര്യം ഞാന്‍ ചൂണ്ടിക്കാണിക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തിലും കച്ചവട മനോഭാവത്തില്‍ സ്‌കൂളുകള്‍ നടത്തുന്ന ഒരു കൂട്ടം സ്ഥാപനങ്ങള്‍ ഉണ്ട് എന്ന കാര്യം ഞാന്‍ ഇവിടെ രേഖപ്പെടുത്താന്‍ ആഗ്രഹിക്കുകയാണ്. ജൂണ്‍ മാസം ഒന്നാം തിയ്യതിയാണ് സ്‌കൂള്‍ തുറക്കുന്നത്. അഡ്മിഷന്റെ കാര്യങ്ങള്‍ സംബന്ധിച്ചിടത്തോളവും, സ്‌കൂള്‍ തുറക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ചിടത്തോളവുമൊക്കെ, കേരള എഡ്യൂക്കേഷന്‍ റൂളില്‍ കൃത്യമായി തന്നെ പറഞ്ഞിട്ടുണ്ട്. ജൂണ്‍ ഒന്നിന് മുന്‍പാണ് ക്ലാസ്സ് തുടങ്ങാന്‍ വേണ്ടിയുള്ള അപേക്ഷ സ്വീകരിക്കുന്നത്. ചില സ്‌കൂളുകളില്‍ എനിക്ക് കിട്ടിയ ഊഹം ശരിയാണെങ്കില്‍ ഒന്നാം ക്ലാസ്സിന്റെ അഡ്മിഷന്‍ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. ഒന്നാം ക്ലാസ്സിന്റെ അഡ്മിഷന്‍ ആരംഭിച്ചത് മാത്രമല്ല, കുട്ടിക്ക് എന്‍ട്രന്‍സ് പരീക്ഷയും കൂടി ഉണ്ട്. അത് കേരളത്തില്‍ അംഗീകരിച്ച് കൊടുക്കാന്‍ കഴിയുന്ന കാര്യമല്ല. ബാലപീഡനമാണ് നടക്കുന്നത്. അത് കഴിഞ്ഞിട്ട് രക്ഷകര്‍ത്താവിന് ഒരു ഇന്റര്‍വ്യു ഉണ്ട്, ഇക്കാര്യങ്ങള്‍ ശരിയല്ല.

ഇവിടെ നമ്മള്‍ ചിന്തിച്ചോണ്ടിരിക്കുന്നത്, ഒന്നാം ക്ലാസ്സില്‍ അക്കാഡെമിക് ആയി ഒരു കാര്യവും പഠിപ്പിക്കില്ല എന്നാണ് ഇപ്പോള്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്. പാഠപുസ്തകവും വേണ്ട, എന്‍ട്രന്‍സ് പരീക്ഷയും വേണ്ട, അവന്‍ സന്തോഷത്തോടുകൂടി സ്‌കൂളില്‍ വരട്ടെ, അവന്‍ പ്രകൃതിയെ മനസ്സിലാക്കട്ടെ, അവന്‍ ഭരണഘടനയുടെ കാര്യങ്ങള്‍ മനസ്സിലാക്കട്ടെ, ഒരു പൗരന്‍ എന്ന നിലയില്‍ വളര്‍ന്നു വരുമ്പോള്‍ ശീലിക്കേണ്ട കാര്യങ്ങള്‍ മനസ്സിലാവട്ടെ. അതെല്ലാം മനസ്സില്‍ കേറുന്ന സമയം ഈ ഒന്നാം ക്ലാസ്സുകളിലോക്കെയാണ്. ലോകത്തിലെ പല രാജ്യങ്ങളിലും ഒന്നാം ക്ലാസ്സുകളില്‍ ഒരു സിലബസ്സും ഇല്ല. എന്നുമാത്രമല്ല, ഒരു സ്‌കൂളില്‍ ഒന്നാം ക്ലാസ്സുകളില്‍ ചേരാന്‍ അപേക്ഷ കൊടുത്താല്‍, ആ അപേക്ഷ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്, ബാലാവകാശ നിയമങ്ങള്‍ക്ക് എതിരാണ്.മറ്റൊന്ന്, ഗവ. സ്‌കൂള്‍ ആയാലും സ്വകാര്യ സ്‌കൂള്‍ ആയാലും, പി ടി എ ഫീസ് വാങ്ങുന്നത് കുറച്ച് കൂടുതലാണ്. ഓരോ ക്ലാസ്സിലും നൂറ് രൂപ അമ്പത് രൂപ വെച്ച് വാങ്ങുന്നത് മനസ്സിലാക്കാം . ഇവിടെ 2500, 3000, 5000 വരെ വാങ്ങുന്ന സ്ഥാപനങ്ങള്‍ ഉണ്ട് എന്ന കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കര്‍ശന നടപടി അത്തരം സ്‌കൂളുകള്‍ക്ക് എതിരെ എടുക്കും. അത്തരം പിടിഎ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന പ്രശ്‌നം ഇല്ല. വളരെ കര്‍ശനമായി നിലപാട് അക്കാര്യത്തില്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ ജി. രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. എം വിന്‍സെന്റ് എം എല്‍ എ, കെ. വാസുകി ഐഎഎസ്, ഇ എം നജീബ്, ആര്‍ എസ് ബാബു, പ്രമോദ് പയ്യന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.