തിരുവനന്തപുരം: വിവിധാവശ്യങ്ങളുന്നയിച്ച് കെ എസ് ആർ ടി സിയില്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ഐ എന്‍ ടി യു സി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടി ഡി എഫ്) പണിമുടക്കും. പന്ത്രണ്ട് ആവശ്യങ്ങളുന്നയിച്ചാണ് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ഒരു ദിവസം പണിമുടക്കുന്നതെന്ന് ടി ഡി എഫ് നേതാക്കൾ അറിയിച്ചു. പണിമുടക്കൊഴിവാക്കാന്‍ കെ എസ് ആർ ടി സി, സി എം ഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കെ എസ് ആർ ടി സിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ പണിമുടക്കില്‍നിന്നും പിന്മാറില്ലെന്ന് ഐ എന്‍ ടി യു സി യൂണിയനുകളുടെ കൂട്ടായ്മയായ ടി ഡി എഫ് അറിയിച്ചു.
ശമ്പളവും പെന്‍ഷനും എല്ലാ മാസവും ഒന്നാം തീയതി വിതരണം ചെയ്യുക, ഡി എ കുടിശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, കാലാവധി കഴിഞ്ഞ ഹിത പരിശോധന നടത്തുക, ഡ്രൈവര്‍മാരുടെ സ്‌പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക, കെ എസ് ആർ ടി സി വേണ്ടി പുതിയ ബസുകള്‍ വാങ്ങുക, മെക്കാനിക്കല്‍ വിഭാഗത്തിനെതിരെയുള്ള പീഡനം അവസാനിപ്പിക്കുക, സ്വിഫ്റ്റ് കമ്പനി കെ എസ് ആർ ടി സിയില്‍ ലയിപ്പിക്കുക, കാറ്റഗറി വ്യത്യാസം ഇല്ലാതെ ഡ്യൂട്ടി സറണ്ടര്‍ അനുവദിക്കുക, ദേശസാല്‍കൃത റൂട്ടുകളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, എന്‍ പി എസ്, എന്‍ ഡി ആര്‍ നാളിതുവരെയുള്ള കുടിശിക അടച്ചു തീര്‍ക്കുകയും പിടിക്കുന്ന തുക അതാതു മാസം അടയ്ക്കുകയും ചെയ്യുക, അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കെ എസ് ആർ ടി സിയിൽ തിങ്കളാഴ്ച അർധരാത്രി മുതൽ ടി ഡി എഫ് പണിമുടക്കുന്നത്.
content highlight : ksrtc-midnight-strike-tdf-announces-strike-at-ksrtc-leaders-say-one-day-strike-from-monday-midnight