ജറുസലം: ഗാസ വെടിനിർത്തൽ രണ്ടാം ഘട്ടം ചർച്ച ആരംഭിക്കാനിരിക്കെ, അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ ആക്രമണം രൂക്ഷം. വെസ്റ്റ് ബാങ്കിന്റെ തെക്കൻ മേഖലയിലെ നഗരങ്ങളും പട്ടണങ്ങളും വളഞ്ഞുള്ള ആക്രമണത്തിൽ ഡസൻകണക്കിന് പലസ്തീൻകാർ കൊല്ലപ്പെട്ടെന്ന് വൈദ്യസഹായ രംഗത്തെ രാജ്യാന്തര സംഘടനയായ ‘ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ പറഞ്ഞു.
26,000 പലസ്തീൻകാർ പലായനം ചെയ്തു. ഇസ്രയേൽ ബോംബിങ്ങിൽ 180 വീടുകൾ തകർന്നു. ഇസ്രയേൽ ഉപരോധം മൂലം ജെനിൻ, തുൽകരം എന്നിവിടങ്ങളിൽ വെള്ളമോ ഭക്ഷണമോ ലഭ്യമല്ല. റോഡുകളെല്ലാം സൈന്യം അടച്ചതിനാൽ പലസ്തീൻകാരുടെ സഞ്ചാരവും തടസ്സപ്പെട്ടെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് അറിയിച്ചു.
വെസ്റ്റ് ബാങ്കിലെ തയസിർ ഗ്രാമത്തിലെ ചെക്പോസ്റ്റിൽ ഇസ്രയേൽ സൈനികർക്കുനേരെ വെടിവയ്പുണ്ടായി. 6 പേർക്കു പരുക്കേറ്റു. സൈന്യം നടത്തിയ തിരിച്ചടിയിൽ തോക്കുധാരി കൊല്ലപ്പെട്ടു. അതേസമയം, വാഷിങ്ടനിലുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഗാസയിലെ സമാധാനത്തിന് അധിക ആയുസ്സില്ലെന്ന സൂചനയാണു ട്രംപ് കഴിഞ്ഞ ദിവസം നൽകിയത്. സൗദി അറേബ്യ–ഇസ്രയേൽ ബന്ധം സാധാരണനിലയിലാക്കൽ, ഇറാൻ ആണവപദ്ധതി, ഗാസ വെടിനിർത്തൽ രണ്ടാം ഘട്ടം എന്നിവയാണു ട്രംപ്–നെതന്യാഹു കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുക.
ഇസ്രയേലിൽ ജനപിന്തുണ കുറഞ്ഞുകൊണ്ടിരിക്കുന്ന നെതന്യാഹു, അഴിമതിക്കേസുകളുടെ വിചാരണയ്ക്കു നടുവിലാണ്. ഗാസയിൽ യുദ്ധം പുനരാരംഭിക്കാൻ തീവ്രനിലപാടുകാരായ ഘടകകക്ഷികളുടെ സമ്മർദവും നെതന്യാഹു നേരിടുന്നു. ഇതിനിടെ, ഇസ്രയേലിൽ ജനപ്രീതിയുള്ള ട്രംപുമായുള്ള കൂടിക്കാഴ്ച നേട്ടമാക്കാനാണു നെതന്യാഹുവിന്റെ ശ്രമം.