ചെന്നൈ: പതിനെട്ടുവയസ്സുകാരിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തി. ബസ് കാത്തുനിന്ന അതിഥിത്തൊഴിലാളിയായ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ വലിച്ചുകയറ്റിയ ശേഷം കത്തികാണിച്ച് ഭയപ്പെടുത്തിയാണ് മൂന്നുപേർ ലൈംഗികമായി ആക്രമിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍നിന്ന് പെണ്‍കുട്ടിയുടെ നിലവിളികേട്ടവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടിയെ അക്രമികള്‍ വഴിയില്‍ ഇറക്കിവിട്ട് കടന്നുകളഞ്ഞു.
കിലാമ്പാക്കം ബസ് ടെര്‍മിനസിന് പുറത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയത്ത് ഒരു ഓട്ടോറിക്ഷ എത്തുകയും കൊണ്ടുപോയി വിടാമെന്ന് ഡ്രൈവര്‍ പറയുകയും ചെയ്തു. എന്നാല്‍, ഇത് പെണ്‍കുട്ടി നിരസിച്ചു. തുടര്‍ന്ന് ഡ്രൈവര്‍ പെണ്‍കുട്ടിയെ വലിച്ച് ഓട്ടോറിക്ഷയുടെ അകത്തേക്കിട്ടു. തൊട്ടുപിന്നാലെ മറ്റ് രണ്ട് പുരുഷന്മാര്‍കൂടി ഓട്ടോയില്‍ കയറുകയും കത്തിമുനയില്‍ ലൈംഗിക അതിക്രമത്തിനിരയാക്കുകയുമായിരുന്നു.
ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍നിന്ന് പെണ്‍കുട്ടിയുടെ നിലവിളി കേള്‍ക്കുന്നുവെന്ന വിവരം ലഭിച്ചതോടെ പോലീസ്, ഓട്ടോയുടെ പിന്നാലെയെത്തി. എന്നാല്‍ പെണ്‍കുട്ടിയെ റോഡില്‍ ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളഞ്ഞു. മറ്റൊരു സംസ്ഥാനത്തുനിന്ന് തമിഴനാട്ടിലെത്തിയ പെണ്‍കുട്ടി സേലത്താണ് ജോലിചെയ്തിരുന്നത്.