തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാല ബില്ലിൽ ആശങ്കയുമായി സിപിഐ. സ്വകാര്യ സർവകലാശാലക്ക് അനുമതി നൽകാൻ സിപിഎം നേരത്തെ രാഷ്ട്രീയ തീരുമാനമെടുത്തിരുന്നു. കൂടുതൽ പഠനം വേണ്ടേ എന്ന് മന്ത്രിസഭാ യോഗത്തിൽ പി പ്രസാദ് ചോദിച്ചു. സിപിഐ നേതൃത്വത്തിന്റെ നിർദേശ പ്രകാരമായിരുന്നു പ്രസാദ് ആശങ്ക ഉന്നയിച്ചത്, ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗത്തിൽ ഇല്ലായിരുന്നു. കൂടുതൽ ചർച്ചക്കായി ബിൽ മാറ്റി വെച്ചു.
മെഡിക്കൽ, എൻജിനീയറിങ് വിദ്യാഭ്യാസം ഉൾപ്പെടെ നടത്താനുള്ള അവകാശത്തോടെയാണ് സർവകലാശാലകൾ അനുവദിക്കുക. അധ്യാപകർക്കായി സർക്കാർ മാനദണ്ഡങ്ങൾ നിശ്ചയിക്കും. എസ്സി, എസ്ടി വിഭാഗങ്ങൾക്ക് സംവരണത്തിന് വ്യവസ്ഥയുണ്ടാവും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപകർ കടന്നുവരുമ്പോൾ സാമൂഹികനീതി ഉറപ്പാക്കണമെന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് എസ്സി, എസ്ടി വിഭാഗങ്ങൾക്ക് ഉൾപ്പെടെ സംവരണത്തിന് വ്യവസ്ഥ ഉൾപ്പെടുത്തിയത്. എന്നാൽ ഫീസിൽ സർക്കാർ നിയന്ത്രണമുണ്ടാകില്ല.