തുരുവനന്തപുരം: ‘കെ ഹോംസ്’ ടൂറിസം പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള പദ്ധതിയായിരിക്കും ഇത്. ഫോർട്ട് കൊച്ചി കുമരകം കോവളം മൂന്നാർ എന്നിവടങ്ങളിലെ 10 കിലോ മീറ്റർ ചുറ്റളവിലായിരിക്കും പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം പദ്ധതി നടത്തുക.
സംസ്ഥാനത്ത് നിരവധി വീടുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഉടമകളുമായി ബന്ധപ്പെട്ട് അവർക്ക് കൂടി വരുമാനം ഉറപ്പാക്കുന്ന രീതിയിൽ ഈ വീടുകൾ ടൂറിസത്തിനായി ഉപയോഗിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ഫോർട്ട് കൊച്ചി കുമരകം കോവളം മൂന്നാർ എന്നിവിടങ്ങളിലെ വീടുകൾ ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കും.
അതിവേഗ റെയില്‍ പാത കേരളത്തിൽ കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരുമെന്ന് ധനമന്ത്രി കെ എൻ ബോലഗോപാൽ. ഇത് കൂടാതെ തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മിക്കാന്‍ കേന്ദ്ര സഹായം തേടുമെന്നും അറിയിച്ചു.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.