വ്യവസായിയും ഹൈദരാബാദ് ആസ്ഥാനമായ വെൽജാൻ ഗ്രൂപ്പിന്റെ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടറുമായ വി.സി ജനാർദൻ റാവു കുത്തേറ്റ് മരിച്ചു. മകളുടെ മകനാണ് കൊലപാതകം നടത്തിയത്. പ്രതിയായ ആർ കീർത്തി തേജയെ പോലീസ് അറസ്റ്റ് ചെയ്തു സ്വത്ത് വീതിക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ജനാർദൻ റാവുവിന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്നും പോലീസ് അറിയിച്ചു.
അമേരിക്കയിൽ ഉപരിപഠനം പൂർത്തിയാക്കി അടുത്തിടെയാണ് കീർത്തി തേജ മടങ്ങിയിയെത്തിയത്. ഹൈദരാബാദ് നഗരത്തിൽ അമ്മയോടൊപ്പം താമസിക്കുന്ന ഇയാൾ കഴിഞ്ഞ ദിവസം രാത്രി സോമാജിഗുഡയിലുള്ള റാവുവിന്റെ വീട്ടിലെത്തി. അമ്മ ചായ എടുക്കാൻ പോയ സമയത്ത് റാവുവും പേരക്കുട്ടിയും തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടാവുകയും കത്തിയെടുത്ത് റാവുവിനെ കുത്തുകയുമായിരുന്നു.
കുട്ടിക്കാലം മുതൽ മുത്തച്ഛൻ തനിക്ക് എതിരായിരുന്നുവെന്നും തനിക്ക് സ്വത്ത് തരാൻ വിസമ്മതിച്ചിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു. കൊലപാതകം തടയാൻ ശ്രമിച്ച തേജയുടെ അമ്മയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
STORY HIGHLIGHT: Property dispute