തെല്‍അവീവ്: യുദ്ധഭീതിയിൽ വീണ്ടും ഗസ്സ. ശനിയാഴ്ച ഉച്ചയോടെ മുഴുവൻ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭീഷണി മുഴക്കി. എന്നാല്‍ വെടിനിർത്തൽ കരാർ മാനിക്കാതെ ബന്ദിമോചനമില്ലെന്ന് ഹമാസ് വ്യക്തമാക്കി. ശനിയാഴ്ച ഉച്ചയോടെ എല്ലാ ബന്ദികളെയും ഹമാസ് വിട്ടയക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിനെ പിന്തുണച്ചാണ് ഇസ്രായേലും രംഗത്ത് എത്തിയത്. ബന്ദികളെ വിട്ടില്ലെങ്കിൽ ഗസ്സക്കു മേൽ യുദ്ധം പുനരാരംഭിക്കുമെന്നും ഹമാസിനെ പൂർണമായി ഇല്ലായ്മ ചെയ്യുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
നാലു മണിക്കൂർ നീണ്ട ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗാനന്തരമാണ് നെതന്യാഹുവിന്റെ ഭീഷണി. ഇതേ തുടർന്ന് ഗസ്സ അതിർത്തിയിൽ ഇസ്രായേൽ യുദ്ധസന്നാഹങ്ങളും ശക്തമാക്കി. വെടിനിർത്തൽ കരാർ അടിക്കടി ഇസ്രായേൽ ലംഘിക്കുന്ന സാഹചര്യത്തിലാണ് ശനിയാഴ്ച നടക്കേണ്ട ബന്ദിമോചനം മാറ്റവെക്കുന്നതെന്ന് ഹമാസ് തിങ്കളാഴ്ച അറിയിച്ചിരുന്നു.
അതേസമയം, ബന്ദികളുടെ ജീവൻ രക്ഷിക്കാൻ ഹമാസുമായുള്ള കരാർ തുടരണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ ഉടനീളം പ്രക്ഷോഭം തുടരുകയാണ്. 74 ബന്ദികൾ കൂടി ഹമാസിന്റെ പിടിയിൽ ഉണ്ടെന്നാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. അതിനിടെ, ഗസ്സ പദ്ധതി സംബന്ധിച്ച നിലപാടിൽ മാറ്റമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവർത്തിച്ചു.
ഗസ്സ വിലകൊടുത്തു വാങ്ങി റിയൽ എസ്റ്റേറ്റ് പദ്ധതി ആരംഭിക്കുകയല്ല തന്റെ ലക്ഷ്യമെന്ന് ട്രംപ് വിശദീകരിച്ചു. അമേരിക്കയുടെ മേൽനോട്ടത്തിൽ ഗസ്സയിൽ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്നതാകും പദ്ധതി. ഗസ്സയിലെ ഫലസ്തീൻ ജനതയെ ജോർദാനും ഈജിപ്തും മറ്റു രാജ്യങ്ങളും ഏറ്റെടുക്കുമെന്നു തന്നെയാണ് താൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു.