തിരുവനന്തപുരം: നെന്മാറയിലെ ഇരട്ടക്കൊലപാതകം, പത്തനംതിട്ടയിലെ പോലീസ് അതിക്രമം എന്നിവയടക്കം സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പോലീസ് പരാജയപ്പെടുന്നെന്ന് ആരോപിച്ച് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മണ്ണാര്‍ക്കാട് എം.എല്‍.എ. എന്‍. ഷംസുദ്ദീനാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ യുഡിഎഫ് അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. എം ഷംസുദ്ദീൻ എംഎൽഎ കൊണ്ടുവന്ന പ്രമേയത്തിന് പൊലീസിനെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷ നേതാവ് വിഷയത്തിൽ സംസാരിക്കുന്നതിനിടെ പ്രസംഗം വേഗത്തിൽ തീർക്കാൻ സ്പീക്കർ പറഞ്ഞതോടെ ഇരുവരും തമ്മിൽ വാക്പോരുണ്ടായി.
നെന്മാറയിൽ കൊലക്കേസ് പ്രതി ചെന്താമര ജാമ്യത്തിൽ ഇറങ്ങി നടത്തിയ കൊലയടക്കം പോലീസ് വീഴ്ചയെന്നാണ് ഷംസുദ്ദീൻ ആരോപിച്ചത്. ചെന്താമരയ്ക്ക് ജാമ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ പോലീസ് കോടതിയിൽ എതിർത്തിരുന്നുവെന്നും പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചതിനു പോലീസ് താക്കീത് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നടപടിയിൽ വീഴ്ച വരുത്തിയ പോലീസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പത്തനം തിട്ടയിൽ വിവാഹ സംഘത്തെ പോലീസ് മർദിച്ച സംഭവത്തിൽ നടപടി എടുത്തു. പോലീസുകാർക്കെതിരെ കേസ് എടുത്തു. ചെറിയ വീഴ്ചകളെ പൊതുവൽക്കരിച്ച് പോലീസിനെതിരെ പ്രചരിപ്പിക്കുന്നത് ശരിയല്ല. സഭ നിർത്തി ചർച്ച വേണ്ടെന്നും മുഖ്യമന്ത്രി നിലപാടെടുത്തു.
ക്രമസമാധാന നില ഇത്ര മോശമായ സാഹചര്യം ഇത് വരെ ഉണ്ടായിട്ടില്ലെന്ന് ഷംസുദ്ദീൻ കുറ്റപ്പെടുത്തി. ചെന്താമരയ്ക്ക് നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയിട്ടില്ല. എന്നിട്ടും ഒന്നര മാസം പ്രതി നെന്മാറയിൽ ജീവിച്ചു. നെന്മാറ സംഭവത്തിന് കാരണം പോലീസ് വീഴ്ചയാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ കുട്ടികളെ സർക്കാർ ഏറ്റെടുക്കണം. പത്തനംതിട്ടയിലെ പോലീസ് അതിക്രമത്തിനെതിരെ കുടുംബം നൽകിയ പരാതിയിൽ പോലീസ് ഒരു നടപടിയും എടുത്തില്ല. ഗുണ്ടകളും പോലീസും തമ്മിലുള്ള ബന്ധം ശക്തമാണ്. ബോംബെ അധോലോകത്തെ കേരളത്തിലേക്ക് പറിച്ചു നടുന്നു. ഗുണ്ടകൾ നടത്തുന്ന ലഹരി പാർട്ടിയിൽ പോലീസ് ഡിവൈഎസ്പി മുഖ്യാതിഥിയാകുന്നു. തുമ്പ പോലീസ് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി. കൈക്കൂലി ഡിജിറ്റലൈസ് ചെയ്ത സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം ആരോപിച്ചു.
മറുപടി പ്രസംഗത്തിനെഴുന്നേറ്റ മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങിയപ്പോൾ പ്രതിപക്ഷത്ത് നിന്ന് ബഹളമുണ്ടാവുകയും സഭയിൽ വാക്പോരിലേക്ക് നീങ്ങുകയും ചെയ്തു. എന്നാൽ അധികം വൈകാതെ സ്ഥിതി ശാന്തമായി. നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നത് പഴയ ഉത്തരവാണെന്നും പിന്നീട് നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന് ഇളവ് തിരുത്തിയത് കോടതിയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ അതിൽ തീരുമാനമെടുക്കേണ്ടത് കോടതി. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാൻ പോലീസിന് അധികാരമില്ല. ചെന്താമര കൊടും ക്രിമിനലാണ്. ഞാൻ ചെന്താമരയെ ന്യായീകരിക്കുന്നില്ല. ചെന്താമര കൂടുതൽ കുറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന് പരാതി ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റി. ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടുണ്ട്. ചെന്താമരക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ടയിലും കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. സംഭവത്തെ ന്യായീകരിക്കാൻ ഒരു ഘട്ടത്തിലും തയ്യാറായിട്ടില്ല. തെറ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകും. ഏതു ഉദ്യോഗസ്ഥനായാലും നടപടി ഉണ്ടാകും. ഈ സംഭവത്തിന്റെ പേരിൽ പോലീസിന് ആകെ വെളിവില്ലാതായി എന്ന പ്രചരിപ്പിക്കരുത്. പൊലീസ് ആകെ വെളിവ് ഇല്ലാതെ ആയി എന്ന് എങ്ങിനെ പറയും? ഡിവൈഎസ്‌പി മദ്യപിച്ചു വണ്ടി ഓടിച്ചാൽ പൊലീസുകാർ ആകെ മദ്യപന്മാരെന്ന് എങ്ങിനെ പറയും? പൊലീസ് ഗുണ്ടകളെ സംരക്ഷിക്കുന്ന കാലം കഴിഞ്ഞു. അധോലോക കാര്യം പറഞ്ഞു ഭീതി പരത്താനാകില്ല. കേരളത്തിൽ വർഗീയ ലഹള ഇല്ലാതിരിക്കാൻ കാരണം പോലീസ് ഇടപെടലാണ്. ജനകീയ സേന എന്ന പേര് പോലീസ് അന്വർത്ഥമാക്കുന്നു. കൂടത്തായി കേസും ഉത്ര കേസും ഓയൂർ കേസും ഷാരോൺ വധക്കേസും അടക്കം സർക്കാർ എന്നും ഇരയോടൊപ്പമെന്ന കാര്യം തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെന്മാറ സംഭവത്തിൽ വീഴ്ച പോലീസിന് തന്നെയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗുണ്ടകളുടെ സമ്മേളനങ്ങളാണ് കേരളത്തിൽ നടക്കുന്നത്. എല്ലാ സ്ഥലങ്ങളിലും ഗുണ്ടകളുടെ യോഗമാണ്. ഗുണ്ടകൾ യോഗം കൂടി ബർത്ത് ഡേ പാർട്ടി നടത്തുന്നു. കാപ്പ കേസിലെ പ്രതിയെ മാല ഇട്ട് സ്വീകരിച്ചത് ആരോഗ്യ മന്ത്രിയാണ്. ഗുണ്ടകളുമായി ബന്ധമുള്ള പോലീസുകാരുടെ എണ്ണം കൂടി. നെന്മാറയിൽ പോലീസിൻ്റേത് അനാസ്ഥയാണ്. ചങ്ങലക്ക് ഭ്രാന്ത് പിടിച്ചുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. പ്രസംഗം വേഗത്തിൽ തീർക്കണം എന്ന് പ്രതിപക്ഷ നേതാവിനോട് സ്പീക്കർ ഈ ഘട്ടത്തിൽ ആവശ്യപ്പെട്ടരുത്. തൻ്റെ പ്രസംഗത്തിൽ ഫ്ലോ കളയാനാണ് സ്പീക്കർ ശ്രമിക്കുന്നതെന്നും ഇടപെടരുതെന്നും വിഡി സതീശൻ മറുപടി പറഞ്ഞു. മുഖ്യമന്ത്രിയുടെ സന്തോഷത്തിനാണോ സ്പീക്കർ ഇടപെടുന്നത്? ഞാൻ പ്രസംഗം നിർത്തിയാൽ മുഖ്യമന്ത്രിക്ക് സന്തോഷമാകുമല്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെയൊന്നും സഭയിൽ സംസാരിക്കരുതെന്നാണ് സ്പീക്കർ ഇതിന് നൽകിയ മറുപടി. പിന്നീട് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.