കൊച്ചി: കാലാവസ്ഥാമാറ്റങ്ങളുടെ കണക്കുനോക്കിയാൽ സംസ്ഥാനത്തുള്ളത് ഉഷ്ണതരംഗം വരാനുള്ള സാഹചര്യം. സമതലങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് 40 ഡിഗ്രി സെൽഷ്യസും മലമ്പ്രദേശങ്ങളിൽ 30 ഡിഗ്രി സെൽഷ്യസും ആവുമ്പോഴാണ് ഉഷ്ണതരംഗമായെന്ന് കണക്കാക്കുന്നത്. കൊടുംചൂടിൽ പാലക്കാട് രാജ്യത്ത് മുന്നിലായത് ശനിയാഴ്ചയാണ്- 38 ഡിഗ്രി സെൽഷ്യസ്. കൂടുതൽ ചൂട് അനുഭവപ്പടാറുള്ള ഏപ്രിൽ, മേയ് മാസങ്ങൾക്ക് മുൻപാണിത്. കേരളത്തിൽ മാത്രമല്ല ദേശീയ, ആഗോളതലത്തിലും 10 വർഷമായി ചൂട് കൂടിക്കൊണ്ടേയിരിക്കുകയാണ്.
പശ്ചിമഘട്ടത്തിലെ പാലക്കാട്, പുനലൂർ ഗ്യാപ്പുകൾ വഴി വീശുന്ന വരണ്ട വടക്കുകിഴക്കൻ ചൂടുകാറ്റാണ് ഈ ഭാഗങ്ങളിലെ ഉയർന്ന ചൂടിന് കാരണം. പാലക്കാട്ട് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് 2016 ഏപ്രിലിലായിരുന്നു- 41.9 ഡിഗ്രി സെൽഷ്യസ്. രാജ്യത്ത് മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിലാണ് ഉഷ്ണതരംഗമുണ്ടാകുന്നത്. ഒഡിഷ, ബിഹാർ, പഞ്ചാബ്, ഹരിയാണ, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സാധാരണ ഇതുവരിക. തമിഴ്നാട്ടിലും കേരളത്തിലും ഇത് സാധാരണമല്ല. തീവ്രമായ കാലാവസ്ഥാവ്യതിയാനം കേരളത്തിൽ പ്രകടമായത് 2016 മുതലാണ്. കേരളത്തിൽ അദ്യമായി ഉഷ്ണതരംഗമുണ്ടായത് ആ വർഷമാണ്. തുടർന്ന് 2017-ൽ ഓഖിയും 2018-ൽ പ്രളയവും ഉണ്ടായി.
ഉഷ്ണതരംഗമുണ്ടായാൽ സൂര്യതാപംമുതൽ ക്ഷീണവും ഛർദിയും ബോധക്ഷയവും കടുത്ത അവസ്ഥയിൽ മരണംവരെയും ഉണ്ടാകാറുണ്ട്. ചൂടുവല്ലാതെ കൂടി നിൽക്കുമ്പോൾ ഇടയ്ക്ക് മഴ ഉണ്ടാകാറുണ്ട്. എന്നാൽ, നിലവിൽ അതിനുള്ള സാധ്യത കാണുന്നില്ല