തൃശൂർ: ചാലക്കുടി ബാങ്ക് കവർച്ച കേസ് പ്രതി നേരത്തെയും കവർച്ചക്കായി ബാങ്കിലെത്തിയെന്ന് മൊഴി. എന്നാൽ പൊലീസ് ജീപ്പ് കണ്ടതോടെ തിരികെ പോയെന്നും പ്രതി റിജോ ആന്റണി പൊലീസിനോട് പറഞ്ഞു. മോഷണം നടത്തിയതിന് കൃത്യം 4 ദിവസം മുൻപ് പ്രതി കവർച്ച ശ്രമം നടത്തിയിരുന്നു. എന്നാൽ പട്രോളിങ് വന്ന പൊലീസിന്റെ ജീപ്പ് കണ്ട് പ്രതി പിന്തിരിഞ്ഞു. എന്നാൽ, രണ്ടാം ശ്രമത്തിൽ പ്രതി കവർച്ച നടത്തുകയായിരിക്കുന്നു.
ഇന്നലെ വൈകുന്നേരമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. നിർണായകമായത് പ്രതിയുടെയുടെ ഷൂ വിന്റെ നിറവും പ്രതിയുടെ ഹെൽമെറ്റുമാണ്. ഒരു തരത്തിലുള്ള തെളിവും ലഭിക്കാതിരിക്കാൻ മുഖത്ത് മാസ്ക്, തലയിൽ ഹെൽമറ്റ്, കൈകളിൽ ഗ്ലൗസ്, ജാക്കറ്റ് എന്നിവ ധരിച്ചിരുന്നു. കൂടാതെ, മൂന്ന് തവണ വസ്ത്രവും പ്രതി മാറി. പൊലീസിനെ കബളിപ്പിക്കാൻ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചു. കൈയിൽ ഫോൺ കരുതിയില്ല. ഇതെല്ലാം ശ്രദ്ധിച്ച പ്രതി പക്ഷേ ഹെൽമറ്റ് മാറ്റാനും, ഷൂ മാറ്റാനും മറന്നുപോയി. ഇതാണ് പൊലീസിനെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്.
അതേസമയം, പണം മോഷ്ടിച്ചത് കടംവാങ്ങിയ പണം തിരികെ കൊടുക്കാനാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 15 രൂപ മോഷ്ടിച്ചതിൽ 10 ലക്ഷം രൂപ പൊലീസ് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ബാക്കി പണം കടംവാങ്ങിയവർക്ക് തിരികെ കൊടുത്തതാണ് പ്രതി പറഞ്ഞു. പണം ലഭിച്ചവർ തുക പൊലീസിൽ തിരിച്ചേൽപ്പിച്ചു.