തിരുവനന്തപുരം: സംസ്ഥാനത്ത് ഇൻഡി സഖ്യം യാഥാർത്ഥ്യമായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പരിഹസിച്ചു. പ്രതിപക്ഷം ഭരണപക്ഷത്തിന്‍റെ ബി ടീമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മുണ്ടക്കൈ – ചൂരൽമല പുനർനിർമ്മാണത്തിന് കേന്ദ്ര സർക്കാർ നിക്ഷേപമൂലധന വായ്പ അനുവദിച്ചത്. എന്നാൽ അത് കേന്ദ്ര അവഗണനയാണെന്നും പറഞ്ഞ് എൽഡിഎഫിനൊപ്പം യോജിച്ച സമരം നടത്തുമെന്നാണ് വിഡി സതീശനും കെ.സുധാകരനും പറയുന്നത്. സംസ്ഥാനത്തിന്‍റെ തകർച്ചയ്ക്ക് കാരണം കേന്ദ്രമാണെന്ന പിണറായി വിജയന്‍റെ റെ വാദത്തെ പ്രതിപക്ഷം ഏറ്റുപറയുകയാണ്. കേരളത്തിൽ യുഡിഎഫ് ഏതാ എൽഡിഎഫ് ഏതാ എന്ന് തിരിച്ചറിയാൻ പറ്റാത്ത സാഹചര്യമാണുള്ളത്.
കേരളത്തിലെ പ്രതിപക്ഷത്തിന് ദിശാബോധം നഷ്ടപ്പെട്ടു. പ്രതിപക്ഷ ധർമ്മം എന്നാണെന്ന് വിഡി സതീശന് മനസിലാകുന്നില്ല. ശശി തരൂരിന്റെ ലേഖനം മാത്രമല്ല ഭരണകക്ഷിയുടെ എല്ലാ നിലപാടുകളും യുഡിഎഫ് നേതാക്കൾ സ്വാഗതം ചെയ്യുകയാണ്.വസ്തുത മനസിലാക്കാതെ പിണറായി സർക്കാരിനെ പിന്തുണയ്ക്കുകയാണ് വിഡി സതീശൻ ചെയ്യുന്നത്.