യുവതിയിൽ നിന്നും പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച് ഒളിവിൽ പോയ ദമ്പതികൾ 12 വർഷത്തിനുശേഷം പിടിയിൽ. കരോട്ടു പറമ്പിൽ സതീശൻ, ഭാര്യ പ്രസീത എന്നിവരെയാണ് ചേർത്തല പോലീസ് പിടികൂടിയത്. ചേർത്തല കളവംകോടം സ്വദേശിനിയായ യുവതിയിൽ നിന്നുമാണ് ഇവര്‍ പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ചത്.
പെട്ടെന്ന് ജോലി കിട്ടുന്നതിനായി 32,500 രൂപ അടുക്കളയിൽ സൂക്ഷിക്കണമെന്നും 35,000 രൂപ കട്ടിലിന്റെ കാലിൽ കെട്ടി വയ്ക്കണമെന്നും, 15,000 രൂപ വില വരുന്ന സ്വർണത്താലിയും ലോക്കറ്റും അലമാരയ്ക്കുള്ളിൽ സൂക്ഷിക്കണമെന്നും പറഞ്ഞു പറ്റിച്ചാണ് കളവ് നടത്തിയത്. പ്രതികൾ പറഞ്ഞതനുസരിച്ച് യുവതി അവര്‍ കൊടുത്ത ചുവന്ന പട്ടുതുണികളിൽ പണവും സ്വർണാഭരണങ്ങളും പൊതിഞ്ഞ് വീട്ടിലെ പല ഭാഗങ്ങളിലായി സൂക്ഷിച്ചു. രണ്ടുതവണകളായി ആറ് ദിവസത്തോളം പരാതിക്കാരിയുടെ വീട്ടിൽ താമസിച്ച ശേഷം മോഷ്ടാക്കള്‍ തന്ത്രപൂർവ്വം സ്വർണവും പണവും മോഷ്ടിച്ചെടുക്കുകയായിരുന്നു.
തട്ടിപ്പ് മനസിലാക്കിയ യുവതി ചേർത്തല പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. ചേർത്തല എസ്എച്ച്ഒ ജി അരുൺ, എസ്ഐ സുരേഷ്, എഎസ്ഐ ബിജു. കെ തോമസ്, സീനിയർ സിപിഒമാരായ ജോർജ് ജോസഫ്, ഉല്ലാസ്, സിപിഒ പ്രതിഭ എന്നിവരടങ്ങിയ സംഘമാണ് പത്രികളെ അറസ്റ്റ് ചെയ്തത്.
STORY HIGHLIGHT: theft case arrested after 12 years