വയനാട്: വയനാട് തലപ്പുഴ കമ്പമലയിൽ കാട്ടുതീ പടർത്തിയതിൽ കസ്റ്റഡിയിലായ സുധീഷ് കഞ്ചാവ് കേസിൽ മുങ്ങി നടക്കുന്ന പ്രതി. തൃശ്ശിലേരി തച്ചറക്കൊല്ലി സ്വദേശി സുധീഷ് കഴിഞ്ഞദിവസമാണ് പിടിയിലായത്. കഞ്ചാവ് കേസടക്കം നേരത്തെയും പല കേസുകളിലെ പ്രതിയായ ഇയാളെ വനത്തിനുള്ളിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
തുടർച്ചയായ ദിവസങ്ങളിൽ കാട്ടുതീ പടർന്ന സംഭവത്തിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത തൃശ്ശിലേരി തച്ചറക്കൊല്ലി സ്വദേശി സുധീഷ് നിരവധി കേസുകളിൽ പ്രതിയാണെന്നാണ് കണ്ടെത്തൽ. സംശയാസ്പദമായ സാഹചര്യത്തിൽ വനത്തിൽ കണ്ടതിനാൽ കഴിഞ്ഞ ദിവസം മുതൽ ഇയാളെ വനംവകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം കാട്ടുതീ പടരുകയും അണക്കുകയും ചെയ്ത പ്രദേശത്തിന് തൊട്ടടുത്തായി ഇന്നലെ വീണ്ടും തീ കണ്ടതോടെ, അഗ്നിരക്ഷാ സേനയും വനപാലകരും ചേർന്ന് തീയണച്ചെങ്കിലും പുൽമേടുകൾക്ക് ബോധപൂർവം ആരോ തീ വെച്ചതാണോ എന്ന സംശയം വനം വകുപ്പിനുണ്ടായിരുന്നു.
സംശയം ശരിവെക്കും വിധം വൈകുന്നേരത്തോടെ വിവിധ കേസുകളിൽ പ്രതിയായി മുങ്ങി നടക്കുന്ന തൃശ്ശിലേരി തച്ചറക്കൊല്ലി സ്വദേശി സുധീഷ് എന്ന 27കാരനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. നേരത്തെ കഞ്ചാവ് കേസിലും വാഴകൃഷി വെട്ടി നശിപ്പിച്ച കേസിലും ഇയാളെ പോലീസ് പിടികൂടിയിരുന്നു. ഇന്നലെ പടർന്ന കാട്ടു തീയിൽ രണ്ടു മലകളിലെയും പുൽമേടുകളും ചെടികളുമടങ്ങിയ അടിക്കാട് പൂർണമായി കത്തി നശിച്ചെങ്കിലും മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയിരുന്നു. വീണ്ടും തീ പടർന്നതോടെയാണ് സംഭവം ആസൂത്രിതമാണെന്ന നിഗമനത്തിൽ വനംവകുപ്പ് എത്തിയത്.