നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി പൾസർ സുനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എറണാകുളം രായമംഗലത്ത് ഹോട്ടലിൽ അതിക്രമം നടത്തിയെന്ന കേസിലാണ് കുറുപ്പുംപടി പൊലീസിന്റെ നടപടി.
ഹോട്ടലിലെ ഭക്ഷണം വൈകിയതിന് ഭീഷണി മുഴക്കിയെന്നും സാധനങ്ങൾ തല്ലി തകർത്തുവെന്നുമായിരുന്നു പരാതി. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടയാണ് സംഭവമുണ്ടായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.
ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പൾസർ സുനി, തെറി വിളിക്കുകയും ഭക്ഷണം വൈകിയതിന് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ തകർത്തെന്നും എഫ്ഐആറിലുണ്ട്.
നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് സുനി വീണ്ടും കേസിൽ പ്രതിയാകുന്നത്.