Celebrities

‘ഒരു ആഗ്രഹം കൊണ്ട് മാത്രം ചെയ്യാവുന്നതല്ല സിനിമ’: നടൻ ജയശങ്കർ കാരിമുട്ടം

കൊച്ചി: ശക്തമായ ജീവിതാനുഭവം ഇല്ലാത്ത ഒരാൾക്ക് നല്ലൊരു കലാകാരനാകാൻ കഴിയില്ലായെന്ന്, മലയാളികളുടെ പ്രിയ നടൻ ജയശങ്കർ കാരിമുട്ടം പറയുന്നു. മോഹൻലാൽ – സത്യൻ അന്തിക്കാട് ടീമിന്റെ പുതിയ സിനിമയായ ‘ഹൃദയപൂർവ്വ ത്തിൽ അഭിനയിക്കുകയാണ് താരം. ചിത്രീകരണത്തിനിടയി ലെ ഇടവേളയിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ. താൻ നായകനാവുന്ന പുതിയ ചിത്രം ‘മറുവശം’ മാർച്ച് 7 ന് തിയേറ്ററിലെത്തും.

സംവിധായകനും, തിരക്കഥാകൃത്തും, നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറുവശം. ഇദ്ദേഹത്തെ കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. കല്ല്യാണിസം, ദം, ആഴം ,കള്ളം ചിത്രങ്ങള്‍ക്ക് ശേഷം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അനുറാം സ്വന്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം. ഷെഹിന്‍ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ് എന്നിവരും ചിത്രത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളാണ്.

‘വധു ഡോക്ടറാണ്’ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര രംഗത്തെത്തിയ ജയശങ്കര്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി മലയാളസിനിമയിലെ സജീവ സാന്നിധ്യമാണ്. അദ്ദേഹം അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും തന്‍റേതായ ഒരു കൈയ്യൊപ്പ് ചാര്‍ത്തിയതിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് താരം.

ഭ്രമരം, പളുങ്ക്, ആമേന്‍, മഹേഷിന്‍റെ പ്രതികാരം, ഞാന്‍ പ്രകാശന്‍ തുടങ്ങി നൂറോളം ചിത്രങ്ങളില്‍ ജയശങ്കര്‍ അഭിനയിച്ചിട്ടുണ്ട്. എല്ലാം മികച്ച കഥാപാത്രങ്ങളായിരുന്നു. മറുവശത്തിലൂടെയാണ് ആദ്യമായി ജയശങ്കര്‍ നായകനിരയിലേക്ക് എത്തുന്നത്. സ്ക്കൂള്‍ പഠനകാലം മുതല്‍ നാടകരംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ജയശങ്കര്‍ 1994 ലാണ് സിനിമയിലേക്ക് എത്തുന്നത്.

ഏറെ വൈകിയെങ്കിലും നായകനിരയിലേക്ക് താന്‍ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു. മറുവശം പ്രമേയം കൊണ്ട് വളരെ മികച്ച സിനിമയാണ്. പ്രേക്ഷകര്‍ സ്വീകരിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും ജയശങ്കര്‍ സൂചിപ്പിച്ചു. നല്ല സിനിമകൾക്കൊപ്പം പ്രവർത്തിക്കാൻ പറ്റിയതും,സിനിമ മേഖലയിൽ വരാൻ കഴിഞ്ഞതും തന്റെ ഭാഗ്യമായി കരുതുന്നു. എന്നാൽ സിനിമയില്ലെങ്കിലും നമുക്ക് ജീവിക്കാൻ പറ്റണം. താനും ജോലി ചെയ്തു തന്നെയാണ് ജീവിക്കുന്നത്. ജയശങ്കർ പറയുന്നു.

ചെറിയ കഥാപാത്രങ്ങളാണ് താൻ അവതരിപ്പിച്ചിട്ടുള്ളതെങ്കിലും പ്രേക്ഷക മനസ്സിൽ ഇടം നേടുകയെന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. പലപ്പോഴും ആളുകൾ കാണുമ്പോൾ ഡയലോഗുകൾ ഇങ്ങോട്ട് പറയാറുണ്ട്. സിനിമ ശ്രദ്ധിക്കപ്പെട്ടിട്ടില്ലെങ്കിൽ കൂടി താൻ ചെയ്ത വേഷങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. അതിൽ ഒത്തിരി സന്തോഷമുണ്ട്. ഒരു ആഗ്രഹം കൊണ്ട് മാത്രം ചെയ്യാവുന്നതല്ല സിനിമ. അതിന് ശരിയായ പഠനവും, പരിശീലനവും ആവശ്യമാണ്‌. അഭിനയം പ്രേക്ഷകർക്ക് തികച്ചും സ്വാഭാവികമായി തോന്നുന്ന ഒരു അനുഭവമാക്കുകയെന്നത് കലാകാരന്റെ കഴിവാണ്. പലരും സിനിമ ആഗ്രഹിച്ചു ലൊക്കേഷനിൽ വന്ന് ചെയ്യാൻ പറ്റാതെ നിരാശാഭരിതരായി തിരിച്ചു പോകുന്നത് താൻ കണ്ടിട്ടുണ്ട്. ജയശങ്കർ പറയുന്നു.

അവർ എത്ര ആഗ്രഹിച്ചായിരിക്കും അവിടെ വരെ വന്നിട്ടുണ്ടാവുക എന്ന് താൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അപമാനം കൂടുതൽ കിട്ടുമ്പോൾ നമ്മൾ കൂടുതൽ ശക്തരാകും. ശക്തമായ ജീവിതാനുഭവമില്ലാത്ത ഒരാൾക്ക് നല്ലൊരു കലാകാരനാകാൻ കഴിയില്ല. നമ്മൾ കാണുന്ന പ്രമുഖ കലാകാരന്മാർ എല്ലാവരും തന്നെ വളരെ തീഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോയതിന്റെ സ്ഫുടതയാണ് സിനിമയിൽ കാണുന്ന അവരുടെ അഭിനയമികവ്. മുപ്പത് വർഷം മുമ്പ് സിനിമ സംവിധായകൻ എന്നു പറഞ്ഞാൽ കോളേജ് പ്രിൻസിപ്പൽ എന്നൊരു പദവി പോലെയായിരുന്നു. അവർ വഴക്കുപറയുമ്പോൾ, തളരാതെ മുന്നോട്ടു പോവുക എന്നത് വലിയ ഒരു കാര്യം തന്നെയായിരുന്നു. ഇപ്പോഴത്തെ സംവിധായകർ പുതിയ അഭിനേതാക്കളെ പരമാവധി കംഫർട്ട് ആക്കി മാത്രം സിനിമ തുടങ്ങുന്നവരാണ്. അതുതന്നെയാണ് സിനിമയ്ക്ക് നല്ലതും. സിനിമയുടെ കഥ എങ്ങനെ പറയുന്നുവെന്നതിലാണ് ഇപ്പോൾ കാര്യം, അല്ലാതെ ഉപദേശവും മൂല്യവും ഉള്ളതാണോയെന്ന് നോക്കേണ്ട കാര്യമില്ല. ജയശങ്കർ പറഞ്ഞു. സിനിമയിലും, ജീവിതത്തിലും സ്വന്തം നിലപാട് തുറന്ന് പറയുന്ന നടൻ തന്നെയാണ് ജയശങ്കർ കാരിമുട്ടം. പി ആർ ഒ ജി.ആർ. ഗായത്രി