Sports

ഓൾ ഔട്ട്! ഇം​ഗ്ലണ്ട് ചാംപ്യന്‍സ് ട്രോഫിയിൽ നിന്ന് പുറത്ത് | England

120 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയത്

ലാഹോര്‍: ഐസിസി ചാംമ്പ്യന്‍സ് ട്രോഫിയിൽ നിന്ന് ഇംഗ്ലണ്ട് പുറത്ത്. ഗ്രൂപ്പ് ബി യിലെ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് എട്ട് റൺസിന് ഇം​ഗ്ലണ്ട് വഴങ്ങി. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 326 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 49.5 ഓവറില്‍ 317 റണ്‍സിന് എല്ലാവരും പുറത്തായി. 120 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയത്. 177 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനാണ് ടോപ് സ്‌കോറര്‍.

ഇതോടെ അഫ്​ഗാൻ സെമി പ്രതീക്ഷ സജീവമാക്കി. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 326 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിനെ(12)നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ ജേമി സ്മിത്തും(9) നിലയുറപ്പിക്കാനാകാതെ മടങ്ങിയതോടെ ഇംഗ്ലണ്ട് ആശങ്കയിലായി. മൂന്നാം വിക്കറ്റില്‍ ബെന്‍ ഡക്കറ്റും ജോ റൂട്ടും ചേര്‍ന്നാണ് പിന്നീട് ടീമിനെ പിടിച്ചു നിർ‌ത്തിയത്.

38 റണ്‍സെടുത്ത ഡക്കറ്റിനെ എല്‍ബിഡബ്യുവില്‍ കുരുക്കി റാഷിദ് ഖാന്‍ അഫ്ഗാന് പ്രതീക്ഷ നല്‍കി. അധികം വൈകാതെ ഹാരിസ് ബ്രൂക്കും(25) കൂടാരം കയറിയതോടെ ഇംഗ്ലണ്ട് 133-4 എന്ന നിലയിലായി. എന്നാല്‍ റൂട്ടും ജോസ് ബട്ട്‌ലറും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇംഗ്ലണ്ട് തിരിച്ചുവന്നു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 200-കടത്തി. ഈ കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും അസ്മത്തുള്ളയിലൂടെ അഫ്ഗാന്‍ തിരിച്ചടിച്ചു. ബട്ട്‌ലറെ റഹ്‌മത് ഷായുടെ കൈകളിലെത്തിച്ചതോടെ മത്സരം ഇഞ്ചോടിഞ്ചായി മാറി. 38 റണ്‍സാണ് ബട്ട്‌ലറുടെ സമ്പാദ്യം. പിന്നാലെ 10 റണ്‍സ് മാത്രമെടുത്ത ലിയാം ലിവിങ്‌സ്റ്റോണും മടങ്ങി.

content highlight: England