ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ചെയർമാനായി തുഹിൻ കാന്ത പാണ്ഡെയെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. മാധവി പുരി ബുച് കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് നിയമനം. തിങ്കളാഴ്ചയായിരിക്കും പുതിയ മേധാവി ചുമതലയേൽക്കുക.
നിലവിൽ ധനകാര്യ, റവന്യൂ സെക്രട്ടറിയാണ് തുഹിൻ കാന്ത പാണ്ഡെ.1987 ബാച്ച് ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് തുഹിൻ കാന്ത പാണ്ഡെ.പാണ്ഡെ ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ വ്യാവസായിക വികസന സംഘടനയുടെ (യുണിഡോ) റീജിയണൽ ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിനു പുറമേ, കേന്ദ്ര സർക്കാരിലും ഒഡീഷ സംസ്ഥാന സർക്കാരിലും നിരവധി സുപ്രധാന സ്ഥാനങ്ങൾ പാണ്ഡെ വഹിച്ചിട്ടുണ്ട്.