Thrissur

16 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; 42 വയസ്സുകാരന് 13 വർഷം കഠിന തടവും1,50,000 രൂപ പിഴയും വിധിച്ച് കോടതി

കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും ഹാജരാക്കുകയും ചെയ്തു

തൃശൂർ: 16 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 42 വയസ്സുകാരന് 13 വർഷം കഠിന തടവും1,50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടക്കാത്തപക്ഷം 9 മാസം കൂടി അധികതടവ് അനുഭവിക്കണം. പ്രതിയിൽ നിന്ന് പിഴ ഈടാക്കുന്ന പക്ഷം കുട്ടിക്ക് നൽകാനും കോടതി വിധിച്ചു. വാടാനപ്പള്ളി ബീച്ച് മൊയ്തീൻ പള്ളിക്കു സമീപം വലിയകത്ത് ഷമീർ(42) നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

2023 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. പുതുതായി പണികഴിപ്പിക്കുന്ന വീട് കാണിച്ചുതരാൻ കുട്ടിയോട് ആവശ്യപ്പെട്ട് കൂട്ടിക്കൊണ്ടുപോയി വീടിനകത്തേക്ക് അതിക്രമിച്ച്‌ കയറി അടുക്കളയിൽ വെച്ചും മുകളിലെ മുറിയിൽ വെച്ചും പലതവണ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷൻ കേസ്. പ്രതി പോയ ശേഷം കുട്ടി അമ്മയെ അറിയിക്കുകയും തുടർന്ന് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു.

വാടാനപ്പള്ളി എസ്ഐ കെ.അജിത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ ഹാജരായി. സിപിഒമാരായ സിന്ധു, പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു

content highlight : 42-year-old-man-get-13-year-jail-for-sexual-harassment-against-16-year-old-boy