കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവ്വകലാശാല ആരംഭിക്കാൻ സമസ്ത എ പി വിഭാഗം. പ്രസിഡന്‍റ് ഇ സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറയാണ് സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നേതൃത്വത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവ്വകലാശാല സ്ഥാപിക്കാൻ തീരുമാനിച്ചത്. ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ യോഗം ഉദ്ഘാടനം ചെയ്തു.
പ്രസ്ഥാനത്തിന് കീഴിൽ നടന്നു വരുന്ന പ്രധാന വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സർവ്വകലാശാലയ്ക്കു കീഴിൽ ഏകോപിപ്പിക്കുകയും സർവകലാശാല സ്ഥാപിക്കുന്നതിന് ആവശ്യമായ പ്രാഥമിക പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുകയും ചെയ്യും.
100 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ച് പ്രഥമ ഘട്ടത്തിൽ 50 കോടി സമാഹരിക്കാനാണ് തീരുമാനം. പാരമ്പര്യ വിദ്യാഭ്യാസത്തിൻ്റെ ആധുനികവൽക്കരണവും, വാണിജ്യ-വൈദ്യ രംഗത്തെ പ്രത്യേക ഗവേഷണ വിഭാഗങ്ങളും യൂണിവേഴ്സിറ്റിയിൽ ഉണ്ടാകും.
പുറമെ, പ്രാഥമികഘട്ടത്തിൽ ചരിത്രം, ഭാഷ പഠനങ്ങൾക്കും പ്രാധാന്യം നൽകുന്നതാകും സർവകലാശാലയെന്ന് സമസ്ത വാർത്താക്കുറപ്പിൽ അറിയിച്ചു.