കൊച്ചി: ഗുരുതര ചട്ടലംഘനങ്ങളെത്തുടർന്നു സസ്പെൻഷനിലായിരുന്ന പത്തനംതിട്ട മുൻ എസ്പി സുജിത് ദാസിനെ തസ്തിക നൽകാതെ തിരിച്ചെടുത്തു. ആറു മാസം നീണ്ട സസ്പെൻഷൻ കാലാവധിക്കു ശേഷമാണിത്. പി.വി. അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതു വിവാദമായതോടെയാണു സുജിത് ദാസിനെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്.
വിവാദ ഫോൺ സംഭാഷണത്തിൽ എഡിജിപി എം.ആർ. അജിത്കുമാറിനെതിരെയും മറ്റ് എസ്പിമാരെക്കുറിച്ചും സുജിത് ദാസ് നടത്തിയ പരാമർശങ്ങൾ ഗുരുതരമായ ചട്ടലംഘനമാണെന്നായിരുന്നു റിപ്പോർട്ട്. ക്യാംപ് ഓഫിസിലെ മരംമുറി കേസിൽ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു സുജിത് ദാസ് തന്നോട് അപേക്ഷിക്കുന്ന സംഭാഷണവും അൻവർ പുറത്തുവിട്ടിരുന്നു. ഇതു പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയതായും വിലയിരുത്തപ്പെട്ടു. തുടർന്നു സെപ്റ്റംബർ അഞ്ചിനാണു മുഖ്യമന്ത്രി സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്.