Kerala

ഷഹബാസിന്റെ കൊലപാതകം; ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളിൽ അക്രമത്തിന് ആഹ്വാനം ചെയ്തവർക്കെതിരെ കേസെടുത്തേക്കും

കോഴിക്കോട് താമരശേരി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ അക്രമത്തിന് ആഹ്വാനം ചെയ്തവർക്കെതിരെയും കേസെടുത്തേക്കും. ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളിൽ അക്രമത്തിന് ആഹ്വാനം ചെയ്തവരെ പ്രതിച്ചേർക്കാനുള്ള സാധ്യതകൾ അന്വേഷണ സംഘം തേടിയിട്ടുണ്ട്. പ്രതികളിൽ നിന്ന് പിടിച്ച് എടുത്ത മൊബൈൽ ഫോണുകളും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. തിരിച്ചടിക്കാൻ പ്രേരണ നൽകിയവരെ കുറിച്ചാണ് അന്വേഷണം. ഷഹബാസിനെ മർദ്ദിച്ചതിൽ നേരിട്ട് പങ്കുള്ള 6 പേരാണ് നിലവിൽ പ്രതിപ്പട്ടികയിൽ ഉള്ളത്.

ഷഹബാസിനെ മർദിച്ച സംഘത്തിൽ ഉൾപ്പെട്ട കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയിരുന്നു. ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നു നേരത്തേ പിടിയിലായ 5 വിദ്യാർഥികൾക്കൊപ്പം വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലേക്കു മാറ്റി. എസ്എസ്എൽസി വിദ്യാർഥികളായതിനാൽ 6 പേരും ഒബ്സർവേഷൻ ഹോമിൽ പരീക്ഷ എഴുതി. കഴിഞ്ഞ 27നുണ്ടായ സംഘർഷത്തിൽ ആദ്യം 5 പേരെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂടുതൽ വിദ്യാർഥികൾക്കു പങ്കുണ്ടെന്നു ഷഹബാസിന്റെ കുടുംബം ആരോപിച്ചിരുന്നു.

Latest News