ആയിരവല്ലി ക്ഷേത്രക്കടവിൽ കാണാതായ വൃദ്ധദമ്പതികളിൽ ഭർത്താവിൻ്റെ മൃതദേഹവും കണ്ടെത്തി. ഇന്ന് രാവിലെ ഫയർഫോഴ്സ് സ്കൂബാ ടീം ആണ് കരമനയാറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. വട്ടിയൂർക്കാവ് നേതാജിറോഡ് ബോസ് ലെയിൻ താമസക്കാരായിരുന്ന ഭാര്യ വസന്തയുടെ(75) മൃതദേഹം ഫയർഫോഴ്സ് ഇന്നലെ കണ്ടെത്തിയിരുന്നു.
ഇവരോടൊപ്പം കാണാതായ ഭർത്താവ് നടേശനായി(83) സേന തെരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവ് മൂലം കഴിഞ്ഞ ദിവസം രാത്രിയോടെ അവസാനിപ്പിച്ചു. ഇന്ന് തിരച്ചിൽ തുടർന്നപ്പോഴാണ് മൃതദേഹം കിട്ടിയത്.
ഇളയ മകൻ സജീവിനൊപ്പം താമസിച്ചിരുന്ന ഇരുവരും വ്യാഴാഴ്ച്ച ഉച്ചക്ക്ക് 11 മണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയതായാണ് വിവരം. പിന്നീട് ഉച്ചയോടെ മുന്നാംമൂട് ആയിരവല്ലി ക്ഷേത്രക്കടവില്‍ കരമനയാറ്റിലാണ് ഇവരെ കാണാതായതായി വിവരം പുറത്തുവന്നു.
തുടർന്ന് ഫയർഫോഴ്സ് തിരുവനന്തപുരം യൂണിറ്റ് എത്തി നടത്തിയ തെരച്ചിലിലാണ് പുളിയറക്കോണം എലക്കോട് പള്ളിക്ക് സമീപത്തുന്നിന്ന് വൈകുന്നേരം നാല് മണിയോടെ വസന്തകുമാരിയുടെ മൃതദേഹം കണ്ടെടുത്തത്.
വസന്തകുമാരി നടക്കാനായി സഹായത്തിനുപയോഗിച്ചിരുന്ന വാക്കറും നടേശന്‍റെ ഷർട്ടും കടവിൽ നിന്ന് കണ്ടെടുത്തു. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം.