സുപ്രീംകോടതി മുൻ ജഡ്ജി വി രാമസ്വാമി (96) അന്തരിച്ചു. ചെന്നൈ സ്വദേശിയായ ജസ്റ്റിസ് രാമസ്വാമി 1989 മുതൽ 1994 വരെയുള്ള കാലയളവിൽ സുപ്രീംകോടതി ജഡ്ജി ആയിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.
ഇന്ത്യയിൽ ഇമ്പീച്ച്മെന്റ് നടപടികൾ നേരിട്ട ആദ്യ ജഡ്ജിയാണ്. നിരവധി വിവാദ ഉത്തരവുകളുടെ പേരിലും അറിയപ്പെട്ടിരുന്നയാളാണ് ജ. രാമസ്വാമി.
പണം ദുർവിനിയോഗം ചെയ്‌തെന്ന ആരോപണത്തിലാണ് പഞ്ചാബ് -ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ 1993 ൽ ഇംപീച്ച്മെന്റ് നടപടികൾ നേരിട്ടത്. ലോക്സഭ സ്പീക്കർ നിയോഗിച്ച സമിതി രാമസ്വാമി കുറ്റക്കാരനാണെന്ന് കണ്ടെത്തി.
എന്നാൽ ഭരണകക്ഷിയായ കോൺഗ്രസും സഖ്യകക്ഷികളും ഇംപീച്ച്മെന്റ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ ലോക്സഭയിൽ ഇംപീച്ച്മെന്റ് പ്രമേയം പാസായില്ല.
ഹൈക്കോടതി ചേമ്പറിലേക്ക് ജഡ്ജിമാരെ ഇരുമ്പുദണ്ഡുമായി ജീവനക്കാർ ആനയിക്കണമെന്ന വിവാദ ഉത്തരവിട്ടതും ജ. രാമസ്വാമിയായിരുന്നു. ഇതിനായി മദ്രാസിൽ നിന്ന് 7 ഇരുമ്പുദണ്ഡുകൾ വിമാനത്തിൽ ചണ്ഡിഗഢിൽ എത്തിച്ചെങ്കിലും മറ്റ് ജഡ്ജിമാർ എതിർപ്പറിയിച്ച് കത്തയച്ചതോടെ നടപ്പായില്ല.
അഭിഭാഷകനായ മകൻ സഞ്ജയ് രാമസ്വാമിയെ ഹൈക്കോടതി ജഡ്ജി ആക്കാനുള്ള ശ്രമങ്ങളും വിവാദമായിരുന്നു. ജസ്റ്റിസ് ഫാത്തിമ ബീവി വിയോജനക്കുറിപ്പ് എഴുതിയതോടെയാണ് ഇത് പരാജയപ്പെട്ടത്.