തിരുവനന്തപുരം: ആശാസമരത്തിനെതിരെ മുഖപ്രസംഗവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. സമര നേതൃത്വം അടിക്കടി ആവശ്യങ്ങൾ മാറ്റുകയാണെന്നും കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തം സമരം ചെയ്യുന്നവർ മറച്ചുപിടിക്കുന്നുവെന്നും മുഖപ്രസംഗത്തിൽ വിമർശനം. ആശമാരുടെ കാര്യത്തിൽ ബിജെപി സ്വീകരിക്കുന്നത് പിന്തിരിപ്പൻ നിലപാടാണ്. ആശമാരെ സ്ഥിരം തൊഴിലാളികളായി കേന്ദ്രം അംഗീകരിക്കണമെന്നും കേന്ദ്ര നയം തിരുത്താൻ യോജിച്ച സമരത്തിന് തയ്യാറാകണമെന്നും ദേശാഭിമാനി മുഖപത്രത്തില്‍ പറയുന്നു.
അതേസമയം, വേതന വർധനവ് ഉൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 32 ദിവസം പിന്നിടുകയാണ്. നാടും നഗരവും ഉത്സവലഹരിയിൽ ആറാടുമ്പോൾ പ്രതിഷേധ പൊങ്കാല ഇട്ട് സമരം ശക്തമാക്കാനാണ് ആശാമാരുടെ തീരുമാനം. ഇന്നലെ നടന്ന മുഖ്യമന്ത്രി ധനമന്ത്രി കൂടിക്കാഴ്ചയിൽ ആശാമാരുടെ പ്രശ്നം അടക്കം ഉന്നയിക്കുമെന്നായിരുന്നു ഡല്‍ഹിയിലെ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് നേരത്തെ നൽകിയ ഉറപ്പ്. എന്നാൽ അത് ഉണ്ടായില്ല.
കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഫണ്ടിനെ ചൊല്ലിയുള്ള തർക്കം തുടരുന്നതിലുമുണ്ട് ആശാമാർക്ക് നിരാശ. സമരത്തിന് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ മാർച്ച് 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കാനും ആശമാർ തീരുമാനിച്ചിട്ടുണ്ട്.