Kerala

നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം; ബിജെപി-ആ‍ർഎസ്എസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു

നെയ്യാറ്റിൻകര പൊലീസാണ് സ്വമേധയാ കേസെടുത്തത്.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ആർഎസ്എസ് – ബിജെപി പ്രവർത്തകർക്കെതിരെ കേസ്. നെയ്യാറ്റിൻകര പൊലീസാണ് സ്വമേധയാ കേസെടുത്തത്. വിഷയത്തിൽ ജനാധിപത്യപരവും നിയമപരവുമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്. വഴി തടഞ്ഞതിനും തുഷാർ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

നെയ്യാറ്റിൻകരയിൽ അന്തരിച്ച ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനത്തിനെത്തിയ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ വൻ പ്രതിഷേധം  ഉയർന്നതിന് പിന്നാലെയാണ് കേസെടുത്തത്. തലച്ചോറും നാവും  അര്‍ബൻ നക്സലുകൾക്കും രാജ്യദ്രോഹികൾക്കും പണയം വച്ച തുഷാര്‍ ഗാന്ധിയുടെ ശ്രമം രാജ്യത്തെ താ്ഴത്തി കെട്ടാനാണെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് വിമർശിച്ചത്. നെയ്യാറ്റിൻകരയിൽ പരിപാടി സംഘടിപ്പിച്ച ഗാന്ധി മിത്ര മണ്ഡലത്തെ പേപ്പര്‍ സംഘടനയെന്നും ആക്ഷേപിച്ചു. അതേസമയം ആര്‍എസ്എസ് വിഷം പരത്തുന്ന സംഘടനയെന്ന പ്രസ്താവനയിൽ നിന്ന് പിന്നോട്ടില്ലെന്ന് തുഷാര്‍ ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിഷേധിക്കാൻ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും അത് മാന്യമാകണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകർ നെയ്യാറ്റിൻകരയിൽ ഗാന്ധി പ്രതിമക്ക് മുന്നിൽ ധർണ നടത്തി.  തുഷാർ ഗാന്ധിയെ തടഞ്ഞതിൽ ആര്‍എസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച്  സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നിരുന്നു. പേപ്പർ സംഘടനയെന്ന് ആക്ഷേപിച്ച ബിജെപി നേതാവിനെതിരെ ഗാന്ധി മിത്ര മണ്ഡലും രംഗത്ത് വന്നു.

content highlight : police-registers-fir-on-protest-against-thushar-gandhi

Latest News