ധാക്ക: മുഷ്ഫിഖുര്‍ റഹീമിനു പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റിനു അടിത്തറയിട്ട തലമുറയിലെ മറ്റൊരു താരം കൂടി ദേശീയ ടീമിന്റെ പടിയിറങ്ങി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് മഹ്മുദുല്ല റിയാദ്. 18 വര്‍ഷം നീണ്ട കരിയറിനാണ് താരം വിരാമം കുറിച്ചത്. ഓള്‍ റൗണ്ടര്‍ റോളില്‍ തിളങ്ങിയ താരമാണ് മഹ്മുദുല്ല.
ഐസിസി ഇവന്റുകളില്‍ എക്കാലത്തും ബംഗ്ലാ ടീമിന്റെ വിശ്വസ്തനായിരുന്നു മഹ്മുദുല്ല. ചാംപ്യന്‍സ് ട്രോഫിക്കു പിന്നാലെയാണ് താരവും ഏകദിനം മതിയാക്കുന്നത്. ഒരു കാലഘട്ടത്തിന്റെ ബംഗ്ലാ ടീമിന്റെ പ്രതിനിധിയാണ് മഹ്മുദുല്ല. ടീമിലെ ‘നിശ്ബദ കൊലയാളി’യെന്ന വിളിപ്പേരും താരത്തിനുണ്ട്.
മഷ്‌റഫെ മൊര്‍താസ, തമിം ഇഖ്ബാല്‍, മുഷ്ഫിഖുര്‍ റഹീം, ഷാകിബ് അല്‍ ഹസന്‍ എന്നിവര്‍ക്കൊപ്പം മഹ്മുദുല്ലയും ചേര്‍ന്ന അഞ്ചംഗ സംഘമാണ് കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ ബംഗ്ലാ ടീമിന്റെ കരുത്തും കാതലുമായി നിന്ന താരങ്ങള്‍. ഇനി ഈ സംഘത്തില്‍ ശേഷിക്കുന്നത് ഷാകിബ് മാത്രമാണ്. താരം ടീമിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
content highlight: Mahmudhulla