Investigation

മൃഗങ്ങള്‍ക്ക് ടി.ബി പിടിപെട്ടത് മുന്‍ മൃഗശാല ഡോക്ടറില്‍ നിന്നോ ?: ഡോക്ടര്‍ ടി.ബിക്ക് ചിക്തിസ നടത്തിയിരുന്നുവെന്ന് ജീവനക്കാരുടെ വെളിപ്പെടുത്തല്‍: ഡോക്ടറുടെ ഭാര്യയയ്ക്ക് ജോലി പുലയനാര്‍കോട്ട ടി.ബി സെന്ററില്‍ (എക്‌സ്‌ക്ലൂസീവ്)

തിരുവനന്തപുരം മൃഗശാലയിലെ വന്യ മൃഗങ്ങള്‍ക്ക് മാസങ്ങളായി ടി.ബി രോഗം പടര്‍ന്നു പിടിക്കുകയാണ്. ഇത് അതീവ രഹസ്യമായി വെച്ചിരിക്കുന്ന മൃഗശാലാ അധികൃതര്‍, രോഗം വന്നതിനെ കുറിച്ചും മിണ്ടുന്നില്ല. എന്നാല്‍, മൃഗശാലയിലെ ജീവനക്കാര്‍ക്ക് എല്ലാം അറിയുന്ന ഒരു കാര്യമുണ്ട്. അത് ഞെട്ടിക്കുന്ന സത്യവുമാണ്. മൃഗശാലയിലെ മുന്‍ മൃഗഡോക്ടര്‍ വഴിയാണ് മൃഗങ്ങള്‍ക്ക് ടി.ബി പടര്‍ന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്. മുന്‍ ഡോക്ടര്‍ക്ക് ടി.ബി ഉണ്ടായിരുന്നുവെന്നും, അദ്ദേഹം ഇതിന്റെ ചിക്തിസ നടത്തിയിരുന്നുവെന്നും കീപ്പര്‍മാര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍, ഇക്കാര്യം പരസ്യമായി പറയുകയോ, പുറത്തറിയുകയോ ചെയ്താല്‍ വകുപ്പിന്റെ സത്‌പ്പേര് കളങ്കപ്പെടുത്തിയെന്ന പേരില്‍ ജോലി വരെ നഷ്ടപ്പെടാന്‍ സാധ്യതുള്ളതിനാല്‍ ആരും മിണ്ടുന്നില്ല.

സത്യം പറയാന്‍ കഴിവുള്ള മനുഷ്യരുടെയെല്ലാം വാ മൂടികെട്ടിയപ്പോള്‍ മിണ്ടാപ്രാണികള്‍ക്കു വന്ന രോഗത്തിന്റെ യഥാര്‍ഥ വഴി ആരു പറയാന്‍. മുന്‍ ഡോക്ടറും കുടുംബവും കുറച്ചു നാള്‍ മൃഗശാലയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിട്ടുണ്ട്. മൃഗശാലയുടെ പുറകുവശത്തു തന്നെയാണ് ഇദ്ദേഹത്തിന്റെ വീടും. ഇദ്ദേഹത്തിന്റെ വീട്ടിലും, മൃഗശാലയിലെ മൃഗാസുപത്രിയിലും ഇദ്ദേഹം ചിക്തിസ നടത്തിയിരുന്നു. പുറത്തുള്ള വീടുകളിലെ വളര്‍ത്തു മൃഗങ്ങളെയും ഇദ്ദേഹം ചികിത്സിച്ചിരുന്നു. ഡോക്ടറുടെ ഭാര്യയ്ക്ക് തിരുവനന്തപുരം പുലയാര്‍കോട്ട ടി.ബി സെല്ലിലാണ് ജോലി. മൃഗശാലയില്‍ ടി.ബി പടര്‍ന്നു പിടിച്ചതിനു കാരണം അന്വേഷിക്കുന്ന മൃഗശാലാ അധികതര്‍ ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുകയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.

കുറച്ചു വര്‍ഷങ്ങളായി മൃഗശാലയില്‍ ചത്ത മൃഗങ്ങളുടെ കണക്കെടുപ്പും, അവ ചത്തത് എങ്ങനെയാണെന്നുമുള്ള വിവരങ്ങള്‍ ശേഖരിച്ചാല്‍ അറിയാനാകും. ടി.ബിക്ക് ചികിത്സയില്‍ കഴിഞ്ഞ മൃഗശാലാ ഡോക്ടര്‍ അവശനായി കാണപ്പെട്ടിരുന്നുവെന്നും, തുടര്‍ന്ന് മൃഗശാലയിലെ ജോലിയില്‍ നിന്നും മാറി ഇപ്പോള്‍ മറ്റൊരിടത്തു ജോലി ചെയ്യുന്നുവെന്നുമാണ് അറിയുന്നത്. തന്റെ അസുഖം തിരിച്ചറിഞ്ഞാണ് ഇദ്ദേഹം മൃഗശാലയിലെ ജോലി വിട്ടതെന്നാണ് സൂചന. എന്നാല്‍, ഇദ്ദേഹം മാറിയതിനു തൊട്ടു പിന്നാലെ മൃഗശാലയിലെ മൃഗങ്ങള്‍ ടി.ബി പിടിപെട്ട് ചത്തു തുടങ്ങി. രണ്ടു മാസം മുമ്പ് ചത്ത കാട്ടു പോത്തും, നാലു മാസം മുമ്പ് ചത്ത മൂര്‍ഖന്‍ പാമ്പും ടി.ബി ബാധിച്ചാണ് ചത്തതെന്ന് തെളിഞ്ഞിട്ടുണ്ട്. കൃഷ്ണ മൃഗവും, പാമ്പിന്‍ കൂട്ടിലെ ചേരകളും കൂട്ടത്തോടെ ചാകാനിടയായതും ടി.ബി ബാധയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

മൃഗശാല ഡോക്ടര്‍ എല്ലാ കൂടുകളിലും മൃഗങ്ങളെ പരിശോദിക്കാന്‍ കയറാറുണ്ട്. മൃഗങ്ങള്‍ക്കും, മൃഗങ്ങളുടെ കുട്ടികള്‍ക്കും ചികിത്സ നല്‍കുന്നതിന്റെ ഭാഗമായി തൊടാറുമുണ്ട്. മരുന്നുകള്‍ നല്‍കാനും കുട്ടിവെയ്പ്പ് എടുക്കാനുമൊക്കെ കൂടുകളില്‍ കറുമ്പോള്‍ തുമ്മുകയോ, മൂക്കു ചീറ്റുകയോ ചെയ്താല്‍ മൃഗങ്ങള്‍ക്കും ടി.ബി. പകരാം. ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് ഉറപ്പിച്ചു പറയുന്നത് കീപ്പര്‍മാരാണ്. അല്ലാതെ ഒരു കാരണവശാലും മൃഗങ്ങള്‍ക്ക് ടി.ബി ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍, മൃഗങ്ങള്‍ ചത്തതോടെ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ ടി.ബി സ്ഥിരീകരിച്ചത് ംൃഗശാലയ്ക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്കിടയായി. അന്ന് ഉദ്യോഗസ്ഥരെല്ലാം മൃഗങ്ങള്‍ക്ക് ടി.ബി വന്നത്, കീപ്പര്‍മാരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിച്ചു.

വൃത്തിയില്ലാതെയും, കൂടുകളില്‍ കയറുമ്പോള്‍ മാസ്‌ക്ക് വെയ്ക്കുന്നില്ലെന്നും, തുമ്മുന്നതും, ചീറ്റുന്നതും, മൃഗങ്ങള്‍ക്ക് രോഗം പടരാന്‍ ഇടയായെന്നുമായിരുന്നു ആരോപണം. എന്നാല്‍, അപ്പോഴും രോഗം പടര്‍ത്തിക്കൊണ്ടിരിക്കുന്ന ആലിനെ കണ്ടെത്താന്‍ ആരും മെനക്കെട്ടില്ല എന്നതാണ് വസ്തുത. മൃഗശാലയിലെ ഹൈന ഒവികെ മറ്റു മൃഗങ്ങള്‍ക്കെല്ലാം ടി.ബി ഉണ്ടാകുമെന്നാണ് ബലമായ സംശയം. കാരണം, ഹൈനയുടെ അടുത്തോ, കാണ്ടാമൃഗത്തിനടുത്തോ ഡോക്ടര്‍ പോകാറില്ലായിരുന്നു. മറ്റെല്ലാ മൃഗങ്ങളെയും ഇദ്ദേഹം പരിചരിക്കാറുണ്ട്. മാത്രമല്ല, ഇദ്ദേഹത്തിന്റെ വീട്ടിലും, മൃഗശാലാ ആസുപത്രിയിലും പുറത്തു നിന്നും എത്തിക്കുന്ന മൃഗങ്ങളെ ചികിത്സിക്കാരുമുണ്ടായിരുന്നു എന്നാണ് ജീവനക്കാര്‍ പറയുന്നത്.

ഇതിലൂടെയും മൃഗശാലയ്ക്കുള്ളില്‍ രോഗങ്ങള്‍ എത്താറുണ്ടായിരുന്നു. ഇതിനു പുറമേയാണ് ഇപ്പോള്‍ പേ വിഷബാധ പടര്‍ന്നിരിക്കുന്നത്. സെന്‍ട്രല്‍ സൂ അതോറിട്ടിയുടെ മാനദണ്ഡപ്രകാരം നിര്‍മ്മിച്ചിരിക്കുന്ന കൂടുകളില്‍ പാര്‍പ്പിച്ചിട്ടുള്ള വന്യ മൃഗങ്ങള്‍ക്ക് ടി.ബി. ബാധിക്കുന്ന സാഹചര്യം മൃഗശാലയില്‍ ഉണ്ടായത് എങ്ങനെയാണ് എന്നത് ഗൗരവമേറിയ വിഷയമാണ്. പുറം ലോകവുമായി യാതൊരു സമ്പര്‍ക്കവുമില്ലാതെ കഴിയുന്ന മൃഗങ്ങള്‍ക്ക് ക്ഷയരോഗം നല്‍കിയതാരാണ് ?. എങ്ങനെയാണ് രോഗം വാഹകര്‍ മൃഗശാലയില്‍ എത്തിയത് ? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ ഓടി നടക്കുന്ന അദികൃതര്‍ക്ക് വയ്കതമായറിയാം ഉത്തരം.

സാധാരണ ജനങ്ങള്‍ സന്ദര്‍ശകരായി എത്തുന്ന ഇടമാണ് മൃഗശാലയും മ്യൂസിയവും. സ്‌കൂള്‍ കുട്ടികളും, വിദേശികളും എത്തുന്നുണ്ട്. ഇവര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല, കാട്ടില്‍ കഴിയേണ്ട വന്യ മൃഗങ്ങളെ കൂട്ടിലിട്ട് പ്രദര്‍ശന വസ്തുക്കളായി മനുഷ്യന്റെ വിനോദവും വിജ്ഞാനോപാധിയും സാമ്പത്തിക സ്രോതസ്സുമായി ഉപയോഗിക്കുമ്പോള്‍, അവയെ കൃത്യമായി പരിപാലിക്കാനും കഴിയണം. അവയെ കൂട്ടിലടച്ച് സ്വാതന്ത്ര്യം നിഷേധിക്കുകയും, അതിനോടൊപ്പം അവയ്ക്ക് രോഗങ്ങള്‍ നല്‍കി പീഡിപ്പിക്കുയും ചെയ്യുന്നത് മനുഷ്യത്വമല്ല. മൃഗശാലയില്‍ ചെയ്യുന്നത് ഈ മനുഷ്യത്വ രഹിതമായ കാര്യമാണ്. കൃത്യമായ ചികിത്സ പോലും കിട്ടാതെ ചത്ത മൃഗങ്ങള്‍ എത്രയെണ്ണമുണ്ടെന്നു പോലും നിശ്ചയമില്ല.

മിണ്ടാപ്രാണികളെ എങ്ങനെ പീഡിപ്പിച്ചു കൊന്നാലും എല്ലാവരും സുരക്ഷിതരാണ് എന്ന ചിന്തയാണ് ഈ വസ്തുതയും പുറത്തു വരാതിരിക്കുന്നതിന് കാരണം. ഒരു കോണില്‍ നിന്നു പോലും അവര്‍ക്കു വേണ്ടി ചോദ്യങ്ങളോ, സമരങ്ങളോ, പ്രതിഷേധങ്ങളോ ഉയരില്ല എന്ന വിശ്വാസമാണ് ഉള്ളത്. മാസങ്ങള്‍ക്കു മുമ്പ് ചത്ത കാട്ടുപോത്ത് മെലിഞ്ഞുണങ്ങി, ശ്വാസം വലിക്കാനാവാതെയാണ് ചത്തതെന്ന് കീപ്പര്‍മാര്‍ പറയുമ്പോള്‍ അത്, അനുഭവിച്ച വേദന എത്രമാത്രമായിരിക്കുമെന്ന് ഊഹിക്കാനാവില്ല. മനുഷ്യര്‍ക്ക് ടി.ബി പിടിപെട്ടാല്‍ എന്തായിരിക്കും അവസ്ഥ. കൃത്യമായ ചികിത്സയും ബോധവത്ക്കരണവും, ആശുപത്രിയുമെല്ലാം ഉള്ളതുകൊണ്ട് ചിക്തിസിച്ചു ഭേദമാക്കാം.

എന്നാല്‍, കൂടിനുള്ളില്‍ കിടക്കുന്ന മൃഗങ്ങലുടെ അവസ്ഥ എന്തായിരിക്കും. എന്താണ് രോഗമെന്നു പോലും ചത്തതിനു ശേഷം നടത്തുന്ന പരിശോധനയില്‍ അല്ലാതെ എങ്ങനെ തിരിച്ചറിയാനാകും. ചാകുന്നതിനു മുമ്പ് രോഗം തിരിച്ചറിയാന്‍ കഴിയുന്ന ആള്‍ക്കാര്‍ മൃഗശാലയില്‍ ഉണ്ടായിട്ടും, രോഗം കണ്ടെത്തി ചികിത്സിക്കാന്‍ കഴിഞ്ഞില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് മൂര്‍ഖന്റെയും കാട്ടു പോത്തിന്റെയും കൃഷ്ണ മൃഗത്തിന്റെയും മരണങ്ങള്‍. മൃഗശാലയില്‍ മൂന്ന് മൂഖന്‍ പാമ്പുകളാണ് ഉണ്ടായിരുന്നത്. അതില്‍ രണ്ടെണ്ണം ചത്തു. രണ്ടിനും ടി.ബി ബാധിച്ചിരുന്നുവെന്നാണ് പരിശോധനാ ഫലം. മൂന്നാമത്തേതിനും രോഗബാധയുണ്ട്. എന്നാല്‍, അതിന് മരുന്നു നല്‍കി ഭേദമാക്കിയിട്ടുണ്ട്്. ആറോളം ചേരകള്‍ ഉണ്ടായിരുന്നതില്‍ മൂന്നെണ്ണം ടി.ബി പിടിപെട്ട് ചത്തു. നിലവില്‍ മൃഗശാലയിലെ ഏകദേശം മൃഗങ്ങള്‍ക്കും ടി.ബി പിടിപെട്ടിട്ടുണ്ട് എന്നാണ് സൂചന.

വിദഗ്ധ പരിശോധനയിലൂടെ മാത്രമേ രോഗം പിടിപെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനാവൂ. മിക്ക മൃഗങ്ങളും മെലിഞ്ഞ് ഉണങ്ങിപ്പോകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് ജീവനക്കാരില്‍ ഭൂരിഭാഗം പേരും പറയുന്നത്. അതേസമയം, മൃഗശാലയിലെ പേവിഷബാധയും ജീവനക്കാരുടെ വാക്സിനേഷനും സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേരാനിരുന്ന വകുപ്പു തല യോഗം മാറ്റി വെച്ചിരിക്കുകയാണ്. രോഗം പിടിപെട്ടതിന്റെ കാരണവും, രോഗം നിയന്ത്രിച്ചു നിര്‍ത്തുന്നതിനുമൊക്കെയുള്ള മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. എന്നാല്‍, ഇതിനിടയില്‍ വില്ലനായി നില്‍ക്കുന്ന ടി.ബിയെ കുറിച്ച് എന്തെങ്കിലും ചര്‍ച്ചയുണ്ടോ എന്നതാണ് അറിയേണ്ടത്. ഇനിയും ടി.ബി പിടിപെട്ട മൃഗങ്ങള്‍ ചത്തുപോകാന്‍ പാകത്തിന് രോഗം മൂര്‍ച്ഛിച്ച് മൃഗശാലയിലെ കൂടുകളില്‍ നില്‍പ്പുണ്ട്. അവയ്ക്കു വേണ്ടി ആരെങ്കിലും ഇടപെടുമെന്ന പ്രതീക്ഷയില്ല. പക്ഷെ, അവയുടെ പേരില്‍ കിട്ടുന്ന കണക്കില്ലാത്ത ഫണ്ടും, ശമ്പളവും, അലവന്‍സുകളുമെല്ലാം ആവോളം വാങ്ങി ആസ്വദിക്കും. ആര് ചോദിക്കാന്‍. ഇതാണ് വകുപ്പിന്റെ ലൈന്‍.

പേ വിഷബാധയ്ക്കുള്ള കുത്തിവെയ്പ്പെടുക്കുന്ന തിരക്കിലാണ് മൃഗശാലയിലെ കീപ്പര്‍മാരും ജീവനക്കാരും. ഇന്നും പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കുന്നുണ്ട്. ഇന്നലെയും കുത്തിവെയ്പ്പ് നടന്നിരുന്നു. പ്രധാനമായും, പേ പിടിച്ചു ചത്ത മ്യൂവിന്റെ കൂടു നോക്കിയിരുന്ന കീപ്പര്‍മാര്‍ക്കാണ് കുത്തിവെയ്പ്പ് നല്‍കു്‌നത്. ഇതിനു ശേഷമാകും മറ്റു ജീവനക്കാര്‍ക്ക് കുത്തിവെയ്പ്പ് എടുക്കണോ എന്ന് വകുപ്പ് തീരുമാനിക്കുന്നത്. ഇപ്പോള്‍ മൃഗശാലയിലെ എല്ലാ മൃഗങ്ങളും നിരീക്ഷണത്തിലാണെന്നാണ് അറിയാന്‍ കഴിയുന്നത്.

CONTENT HIGH LIGHTS; Did the animals contract TB from the former zoo doctor?: Employees reveal that the doctor had treated them for TB: The doctor’s wife gets a job at the Pulayanarkota TB Center (Exclusive)

Latest News