തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡിജിഎം അലക്സ് മാത്യു വിജിലൻസ് പിടിയിലായി. കൊല്ലം കടക്കലിലെ ഗ്യാസ് എജൻസി ഉടമ മനോജിന്റ് പരാതിയിൽ, മനോജിൻ്റെ തിരുവനന്തപുരം കവടിയാറിലെ വീട്ടിൽ നിന്നാണ് അലക്സ് മാത്യു പിടിയിലായത്. ഉപഭോക്താക്കളെ മറ്റ് ഏജൻസികളിലേക്ക് മാറ്റാതിരിക്കാൻ 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി.
കൈക്കൂലി പണത്തിലെ വിഹിതമായ 2 ലക്ഷം രൂപ കൈപ്പറ്റാൻ മനോജിൻ്റെ കവടിയാറിലെ വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ്. മറഞ്ഞുനിന്ന വിജിലൻസ് ഉദ്യോഗസ്ഥ ർ ഇയാളെ ഇതേ വീട്ടിൽ വച്ച് പിടികൂടുകയായിരുന്നു. അലക്സ് മാത്യുവിന്റെ വാഹനത്തിൽ നിന്നും ഒരു ലക്ഷം രൂപ കൂടി കണ്ടെടുത്തു. തിരുവനന്തപുരം വരുന്ന വഴി മറ്റൊരാളിൽ നിന്നും കൈക്കൂലി വാങ്ങിയതായാണ് സംശയം. പിന്നാലെ അലക്സിൻ്റെ എറണാകുളം കടവന്ത്രയിലെ വീട്ടിലും വിജിലൻസ് റെയ്‌ഡ് നടത്തുകയാണ്. അലക്സ് മാത്യുവിനെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
ഐഒസിക്ക് കീഴിൽ നിരവധി ഗ്യാസ് ഏജൻസികളുടെ ഉടമയാണ് മനോജ്. എന്നാൽ പുതുതായി വന്ന മറ്റ് ഗ്യാസ് ഏജൻസികളിലേക്ക് മനോജിൻ്റെ ഉപഭോക്താക്കളിൽ നിരവധി പേരെ മാറ്റിയിരുന്നു. ഇനിയും 20000ത്തോളം ഉപഭോക്താക്കളെ മാറ്റുമെന്നും അത് ചെയ്യാതിരിക്കാൻ പണം നൽകണമെന്നുമായിരുന്നു അലക്സ് മാത്യുവിൻ്റെ ആവശ്യം. ഇതിനായാണ് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇന്ന് തിരുവനന്തപുരത്ത് എത്തുമ്പോൾ പണം നൽകണമെന്നായിരുന്നു ഇവർ ധാരണയായത്. എന്നാൽ മനോജ് ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയായിരുന്നു. മനോജിൻ്റെ വീട്ടിലെത്തി അലക്സ് മാത്യു പണം കൈപ്പറ്റിയ ഉടൻ വിജിലൻസെത്തി പരിശോധിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
content highlight : ioc-dgm-arrested-in-trivandrum-by-vigilance-on-bribery-charges