തിരുവനന്തപുരം: ചൂട് ഈ നിലയിൽ തുടർന്നാൽ സംസ്ഥാനം കൊടുംവരൾച്ചയിലേക്കു നീങ്ങുമെന്ന് ആശങ്ക. കഴിഞ്ഞ വർഷം ഇതേസമയത്ത് ഏറ്റവും ഉയർന്ന ചൂട് 39 ഡിഗ്രി സെൽഷ്യസ് ആയിരുന്നുവെങ്കിൽ ഇക്കുറി കണ്ണൂർ വിമാനത്താവളത്തിൽ 40 ഡിഗ്രി രേഖപ്പെടുത്തി. കണ്ണൂർ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസിൽനിന്നു കുറഞ്ഞിട്ടില്ല. അതേസമയം, ഈ മാസം 30% അധികം വേനൽമഴ ലഭിച്ചത് ആശ്വാസം നൽകുന്നു.
രാവിലെ 10 മുതൽ ഉച്ചയ്ക്കു 3 വരെയുള്ള സമയത്താണ് ഉയർന്ന അൾട്രാവയലറ്റ് (യുവി) സൂചിക രേഖപ്പെടുത്തുന്നത് ഇവ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക്, നേത്ര രോഗങ്ങൾക്കും ഇടവരുത്തും. ഈ സമയം ശരീരത്തിൽ നേരിട്ടു വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ യുവി സൂചിക ഉയർന്നിരിക്കും. പുറംജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ഇരുചക്രവാഹന യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ–നേത്ര രോഗമുള്ളവർ, കാൻസർ രോഗികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവർ ജാഗ്രത പാലിക്കണം. തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് നന്നായിരിക്കും.