നാഗ്പുരിൽ നടന്ന സംഘർഷത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം മഹാരാഷ്ട്രയിൽനിന്നു മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാഗ്പുരിൽ സംഘർഷം നടത്തിയത്. മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഫഹീം ഷമീം ഖാനാണ് അറസ്റ്റിലായത്. അക്രമത്തിന് മുൻപ് ഫഹീം നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് സാമുദായിക സംഘർഷത്തിലേക്കും അക്രമത്തിലേക്കും നയിച്ചതെന്നു പോലീസ് പറഞ്ഞു.
സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 61 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 1200 പേർക്കെതിരെ പരാതികളും 6 കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 200 ആളുകളെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളത്. സംഭവത്തിൽ മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെയും പ്രതികരണത്തിനു പിന്നാലെയാണ് അറസ്റ്റ്. ആക്രമത്തിന് ശേഷം പ്രദേശത്ത് സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും നഗരത്തിലെ പല പ്രദേശങ്ങളിലും കർഫ്യൂ തുടരുകയാണ്. അക്രമത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പരുക്കേറ്റു.
STORY HIGHLIGHT: Clash Erupts In Nagpur