ഒരു മാസത്തിലേറെയായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വർക്കർമാരുടെ കാര്യം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഇന്ന് ലോക സന്തോഷ ദിനം ആയിട്ടും ആശ വർക്കർമാരെയും അങ്കണവാടി ജീവനക്കാരെയും സർക്കാർ ക്രൂശിക്കുകയാണെന്നാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് നജീബ് കാന്തപുരം ആരോപിച്ചത്.
സർക്കാർ സമരം ചെയ്യുന്ന സ്ത്രീകളെ ആട്ടിപ്പായിക്കുകയാണെന്നും, സ്ത്രീകൾ എന്ന പരിഗണന പോലും ലഭിക്കുന്നില്ലെന്നും പറഞ്ഞ അദ്ദേഹം, ഇപ്പോൾ സർക്കാരിന് എല്ലുമുറിയെ പണിയെടുക്കുന്നവരെ വേണ്ടെന്നും, കെവി തോമസിനും പി എസ് സി അംഗങ്ങൾക്കും കയ്യിൽ നോട്ടുകെട്ട് വച്ച് കൊടുക്കുന്ന തിരക്കിലാണെന്നും വിമർശിച്ചു.
കേന്ദ്രവിഷ്‌കൃത പദ്ധതിയാണെങ്കിലും നല്‍കുന്ന വേതനത്തിന്റെ 80 ശതമാനവും കേരളമാണ് നല്‍കുന്നതെന്ന് മന്ത്രി പി രാജീവ് വിശദീകരിച്ചു. ശമ്പളം പരമാവധി അഞ്ചാം തീയതിക്ക് മുമ്പ് വിതരണം ചെയ്യും. ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാല് വിരല്‍ തിരിച്ച് ഉണ്ടാകുമെന്ന് മറക്കരുത്. സമരത്തോട് ഐഎന്‍ടിയുസിയുടെ നിലപാട് എന്താണെന്ന് അദ്ദേഹം ചോദിച്ചു. അങ്കണവാടി -ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ ട്രേഡ് യൂണിയനുകള്‍ നിലപാടെടുക്കാത്തതെന്താണ്. യുഡിഎഫ് നേതാക്കളും ബിജെപി നേതാക്കളും ഒരു സമര വേദിയില്‍ വന്നാല്‍ അതിന്റെ രാഷ്ട്രീയം കേരളം തിരിച്ചറിയും’-മന്ത്രി പറഞ്ഞു.