ഓച്ചിറയില്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ 38 കഞ്ചാവ് ചെടികള്‍ എക്‌സൈസ് പിടികൂടി. മേമന സ്വദേശികളായ മനീഷ്, അഖില്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും പത്തരക്കിലോ കഞ്ചാവും കണ്ടെടുത്തു.
വീട്ടില്‍ മറ്റ് കൃഷികളോടൊപ്പം 38 കഞ്ചാവ് ചെടികള്‍ ഇവർ നട്ടുപിടിപ്പിച്ചു. 40 സെന്റീമീറ്റര്‍ വളര്‍ച്ചയുള്ള കഞ്ചാവ് ചെടികള്‍ക്ക് ഒന്നരമാസം പ്രായമുണ്ട്.
കഞ്ചാവ് കൃഷിയുടെ സംരക്ഷണത്തിന് 3 മുന്തിയ ഇനം വിദേശ നായകളെയും പ്രതികള്‍ വളര്‍ത്തി. കൊല്ലം എക്‌സൈസ് സംഘം പരിശോധനയ്ക്ക് ഇവരുടെ വീട്ടിൽ എത്തിയപ്പോള്‍ പ്രതികള്‍ നായ്ക്കളെ തുറന്നു വിട്ടു.
പ്രതികളിലൊരാളായ മനീഷ് നേരത്തെ എംഡിഎംഐ കേസില്‍ ഉള്‍പ്പെട്ട ആളാണ്. ഈ കേസ് അന്വേഷണം പുരോഗമിക്കവെയാണ് മനീഷും, സുഹൃത്ത് അഖില്‍ കുമാറും ചേര്‍ന്ന് അഖിലിന്റെ വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി നടത്തുന്നത്.
ലഹരി വ്യാപനം തടയുന്നതിനായി എക്‌സൈസ് സംസ്ഥാന വ്യാപകമായി നടപ്പാക്കിവരുന്ന ക്ലീന്‍ സ്ലേറ്റ് ഡ്രൈവിലാണ് കഞ്ചാവ് ചെടികളും, കൂടിയ അളവ് കഞ്ചാവും പിടികൂടാനായത്.