കണ്ണൂർ: കൈതപ്രത്ത് മധ്യവയസ്കനെ വെടിവെച്ചു കൊന്ന കേസിൽ അറസ്റ്റ്. പ്രതി സന്തോഷ് കുറ്റം സമ്മതിച്ചതായി പൊലീസ്. കൊലപാതകത്തിന് കാരണം കുടുംബ പ്രശ്നങ്ങളാണെന്നാണ് വിവരം. കൊലപാതകം ആസൂത്രിതമെന്നും പ്രതിയുടെ മൊഴി. കൈതപ്രം സ്വദേശി രാധാകൃഷ്ണനെ കൊലപ്പെടുത്തിയതിനു കാരണം കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായ പക എന്നാണ് പ്രതി സന്തോഷ് നൽകിയ മൊഴി.
ഇന്നലെ രാവിലെ രാധാകൃഷ്ണനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ പ്രതി ഇയാളുടെ വീട്ടിലെത്തിയിരുന്നു. തൊട്ടുമുമ്പ് രാധാകൃഷ്ണനെ കൊലപ്പെടുത്തുമെന്ന തരത്തിലുള്ള ഒരു ഭീഷണി സന്ദേശം ഇയാൾ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ രാവിലെ കൊലപാതകം നടത്താൻ കഴിയാത്ത തിരിച്ചുപോയ സന്തോഷ് വീട്ടിലെത്തി തോക്കുമായി വൈകിട്ടോടെ മടങ്ങിയെത്തി. നിർമ്മാണം നടക്കുന്ന വീട്ടിൽ എത്തി രാധാകൃഷ്ണന് നേരെ വെടിയുതിർത്തു. നെഞ്ചിൽ വെടിയേറ്റ രാധാകൃഷ്ണൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
വെടി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്ത് തുടർന്ന സന്തോഷിനെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. കാട്ടുപന്നികളെ വെടിവെക്കുന്നതിൽ പരിശീലനം നേടിയ ആളാണ് സന്തോഷ്. രാവിലെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.