India

നാഗ്പൂർ സംഘർഷം: മുഖ്യ സൂത്രധാരനടക്കം അഞ്ചു പേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി

നാഗ്പൂർ വർഗീയ സംഘർഷത്തിൽ മുഖ്യ സൂത്രധാരനടക്കം അഞ്ചു പേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. അക്രമത്തിന് നേതൃത്വം നൽകിയ മുഖ്യ പ്രതി ഫഹീം ഖാനെ എൻ ഐ എയും ചോദ്യം ചെയ്തേക്കും. സംഭവത്തിൽ എൻഐഎയും സമാന്തര അന്വേഷണം നടത്തും.

18 എസ്ഐടി സംഘങ്ങളെ രൂപീകരിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിയുന്നത്. ഇതുവരെ 200 ഓളം പേരെ തിരിച്ചറിഞ്ഞു. ആയിരത്തോളം പേരെ ഇനി തിരിച്ചറിയാനുണ്ട്. 90 പേരാണ് കസ്റ്റഡിയിൽ ആയിരിക്കുന്നത്.

ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ന​ഗരത്തിൽ സംഘർഷമുണ്ടായത്. ഔറം​ഗസേബിന്റെ ശവകുടീരം പ്രതീകാത്മകമായി കത്തിച്ചപ്പോൾ മതവചനങ്ങൾ എഴുതിയ തുണിയും കത്തിച്ചുവെന്ന് പ്രചാരണമുണ്ടായതോടെ സംഘർഷം രൂക്ഷമായി.

ഏറ്റുമുട്ടലിൽ കുറഞ്ഞത് 10 ആന്റി-ലയറ്റ് കമാൻഡോകൾക്കും രണ്ട് ഐ‌പി‌എസ് ഉദ്യോഗസ്ഥർക്കും രണ്ട് ഫയർമാൻമാർക്കും പരുക്കേറ്റു. ജനക്കൂട്ടം രണ്ട് ജെസിബി മെഷീനുകളും 40 വാഹനങ്ങളും അക്രമികൾ കത്തിച്ചു. പൊലീസ് വാനുകളും നശിപ്പിച്ചു.