Kerala

ആരോഗ്യമന്ത്രിയെ സ്വീകരിക്കാൻ ആശുപത്രിയിൽ ചെണ്ടമേള; അത്യാഹിത വിഭാഗത്തിനരികെ പടക്കം പൊട്ടിക്കൽ | Veena George

കല്‍പ്പറ്റ: വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ സ്വീകരിക്കാന്‍ ചെണ്ടമേളയും പടക്കവും. സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം. ടി സിദ്ധിഖ് എംഎല്‍എയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അത്യാഹിത വിഭാഗത്തിന് പുറകിലായിരുന്നു മന്ത്രി വരുമ്പോള്‍ പടക്കം പൊട്ടിച്ചത്.

അതേസമയം എംഎല്‍എയടക്കമുള്ള വൈത്തിരി താലൂക്കിലെ ടീം നന്നായി പ്രവര്‍ത്തിച്ചുവെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. വയനാടും കാസര്‍ഗോഡും ഇനി മെഡിക്കല്‍ കോളേജ് കൂടി വേണമെന്നും മന്ത്രി പറഞ്ഞു. ‘പാലക്കാട് എസ്‌സി, എസ്ടി വകുപ്പിന്റെ മെഡിക്കല്‍ കോളേജുണ്ട്. മറ്റ് 11 ഇടത്തും മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്.

രാജ്യത്തുടനീളം മെഡിക്കല്‍ കോളേജിന് ധനസഹായം നല്‍കുമ്പോള്‍ കേരളത്തില്‍ ഈ രണ്ട് ജില്ലകളിലും ധനസഹായം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നമുക്കത് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ സംസ്ഥാനത്തെ മെഡിക്കല്‍ കൗണ്‍സില്‍ വയനാടിന് പത്ത് കോടി രൂപ നല്‍കിയിട്ടുണ്ട്. വയനാട് ജില്ലയെ സ്വയംപര്യാപ്തമാക്കുരകയാണ് ഉദ്ദേശ്യം’, വീണാ ജോര്‍ജ്ജ് പറഞ്ഞു. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ പി നദ്ദയെ കാണാനുള്ള അപേക്ഷ നല്‍കിയിരുന്നുവെന്നും അനുമതിക്കുള്ള അറിയിപ്പ് ലഭിച്ചാല്‍ അദ്ദേഹത്തെ കാണുമെന്നും മന്ത്രി പ്രതികരിച്ചു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയെയും മന്ത്രി വിമര്‍ശിച്ചു.