തിരുവനന്തപുരം: ജനവാസ കേന്ദ്രങ്ങളില്‍ നിന്നും വിഷപാമ്പുകളെ സുരക്ഷിതമായി പിടികൂടി നീക്കം ചെയ്യുന്ന ‘സ്നേക്ക് റെസ്ക്യൂവര്‍’ പരിശീലനം നേടി നടന്‍ ടൊവിനോ തോമസ്. കേരള വനം വകുപ്പിന്‍റെ സര്‍പ്പ പദ്ധതിയുടെ അംബാസിഡറായ ടൊവിനോ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സുരക്ഷ ഉപകരണങ്ങളുമായി പാമ്പിനെ പിടിച്ചത്.
ഇതോടെ ടൊവിനോ ഔദ്യോഗിക സ്നേക് റെസ്ക്യൂവറായി. വനം വകുപ്പിന്‍റെ വിവിധ പദ്ധതികളുടെ പ്രചാരണത്തിനായി ഇനി ടൊവിനോ സംസ്ഥാനത്തെ കാടുകള്‍ സന്ദര്‍ശിക്കും. സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്‍റ് കണ്‍സര്‍വേറ്റര്‍ പിഎം പ്രഭുമാണ് സര്‍പ്പ സംബന്ധിച്ച ടൊവിനോയുടെ പരസ്യ വീഡിയോ ചെയ്തിരിക്കുന്നത്.
കേരള വനം വകുപ്പിന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ ഈ വീഡിയോ കാണാം. കേരളത്തിൽ നാല് വർഷത്തിനിടെ പാമ്പുകടിയേറ്റുള്ള മരണം നാലിലൊന്നായി കുറഞ്ഞിരിക്കുകയാണെന്നും. അതിനുള്ള കാരണം വനം വകുപ്പില്‍ നിന്നും പരിശീലനം നേടിയ 3000 ത്തോളം പാമ്പുപിടുത്ത പരിശീലനം നേടിയവരാണെന്നും. വനം വകുപ്പിന്‍റെ സര്‍പ്പ ആപ്പ് എല്ലാവരും ഉപയോഗിക്കണം എന്നും ടൊവിനോ ഈ സന്ദേശ വീഡിയോയില്‍ പറയുന്നുണ്ട്.
പാമ്പുകടിയേറ്റുള്ള മരണം തടയാനായി വനം വകുപ്പ് ആവിഷ്‌കരിച്ച മൊബല്‍ ആപ്പ് ആണ് സര്‍പ്പ. നാലുവര്‍ഷം മുന്‍പാണ് സര്‍പ്പ ആപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ ആപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും കൂടുതല്‍ പ്രചാരം നല്‍കാനുമുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ചലച്ചിത്ര താരം ടൊവിനോ തോമസ് ആണ് ആപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍.
പാമ്പ് കടിയേറ്റ് ഒരാൾ പോലും മരിക്കരുത് എന്ന ലക്ഷ്യവുമായാണ് ‘മിഷൻ സർപ്പ’ പദ്ധതി വനംവകുപ്പ് രൂപീകരിച്ചത്. ഇത് വലിയ വിജയമായി. ഇതിന്‍റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ ‘സർപ്പ’ വളന്‍റിയർമാരുടെ സഹകരണത്തോടെ ബോധവത്‌കരണം നൽകുന്നുണ്ട്.
പാമ്പ് കടിയെക്കുറിച്ചും പ്രഥമ ശുശ്രൂഷയെക്കുറിച്ചും ജനങ്ങൾക്ക് ക്ലാസുകൾ നൽകും. ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ തുടങ്ങിയവർക്കാണ് ആദ്യഘട്ടത്തിൽ ബോധവത്‌കരണം നൽകുക. പാമ്പുകളെ തിരിച്ചറിയാൻ ഇതിലൂടെ പഠിപ്പിക്കും.
content highlight: tovino-thomas-is-now-a-snake-rescuer-forest-department