കുന്നംകുളം പെരുമ്പിലാവ് മുല്ലപ്പിള്ളി കുന്നിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടു യുവാക്കൾ അറസ്റ്റിൽ. പെരുമ്പിലാവ് ആൾത്തറ സ്വദേശികളായ മണ്ടുമ്പാൽ ലിഷോയി, തായ് വളപ്പിൽ നിഖിൽ എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വെട്ടെറ്റ പ്രതിയായ ചങ്ങരംകുളം സ്വദേശി കറുപ്പം വീട്ടിൽ ബാദുഷ പരിക്കുകളുടെ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി കേസുകളിൽ പ്രതിയായ കടവല്ലൂർ സ്വദേശിയും മരത്തംകോട് താമസിക്കുന്ന കൂത്തൻ എന്നറിയപ്പെടുന്ന അക്ഷയെയാണ് പ്രതികൾ കഴിഞ്ഞ രാത്രി സംഘം ചേർന്ന് വെട്ടി കൊലപ്പെടുത്തിയത്.
പല തരത്തിലുള്ള അടിപിടി കേസുകളിലും ഇവരെല്ലാം പ്രതികളാണ്. അറസ്റ്റിലായവരും മരിച്ച അക്ഷയും സുഹൃത്തുക്കളായിരുന്നു. കേസിൽ അറസ്റ്റിലായവരിൽ ചിലർ അവരുടെ മറ്റ് ചില സുഹൃത്തുക്കളുമായി ഇൻസ്റ്റഗ്രാമിൽ റിൽസ് ഇട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. മരിച്ച അക്ഷയ്യോട് ശത്രുതയുള്ളവർ ഈ റീൽസിലുള്ളത് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്.
പരസ്പരമുള്ള ഏറ്റുമുട്ടലിൽ ബാദുഷക്കും വെട്ടേറ്റു. പരിക്കേറ്റ അക്ഷയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ലഹരി കേസിൽ ജയിലിലായിരുന്ന ലിഷോയ് അടുത്തയിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. കൊലപാതകത്തിൽ കൂടുതൽ പേരുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
STORY HIGHLIGHT: murder of kunnamkulam