വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷങ്ങൾ പാടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും ഈ വിഷയത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണമെന്നും വി.ശിവൻകുട്ടി പറഞ്ഞു. കൂടാതെ സ്കൂൾ വളപ്പിൽ വാഹനങ്ങളിലുള്ള പ്രകടനം അനുവദിക്കരുതെന്നും വിദ്യാഭ്യാസ ഓഫിസർമാരുടെ മേഖലാ യോഗങ്ങളിൽ മന്ത്രി നിർദേശിച്ചു.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികളിൽ അറിവ് ഉണ്ടാക്കേണ്ടതും കുട്ടികൾക്ക് ലഹരി പദാർഥങ്ങൾ ലഭിക്കുന്ന വഴികൾ തടയേണ്ടതും ഈ കാലഘട്ടത്തിലെ അടിയന്തരാവശ്യമായി മാറിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി, എട്ടാം ക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, അവധിക്കാല അധ്യാപക പരിശീലനം, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനം, പാഠപുസ്തക വിതരണ ഉദ്ഘാടനം തുടങ്ങിയവ ചർച്ച ചെയ്യാനാണു മന്ത്രി ഉത്തര മേഖല, ദക്ഷിണ മേഖല യോഗങ്ങൾ ഓൺലൈനിൽ വിളിച്ചത്.
STORY HIGHLIGHT: minister v sivankutty