തിരുവനന്തപുരം: ധനകാര്യ, ധനവിനിയോഗ ബില്ലുകൾ ഉൾപ്പെടെ 9 ബില്ലുകൾ പാസാക്കി 15–ാം നിയമസഭയുടെ 13–ാം സമ്മേളനം അവസാനിച്ചു. 2024ലെ കേരള സംസ്ഥാന വയോജന കമ്മിഷൻ ബിൽ, 2025ലെ കേരള സ്വകാര്യ സർവകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) ബിൽ, 2024ലെ കേരള വ്യവസായിക അടിസ്ഥാന സൗകര്യ വികസന (ഭേദഗതി) ബിൽ, 2025ലെ സർവകലാശാല നിയമങ്ങൾ (ഭേദഗതി) ബില്ലുകൾ, 2025ലെ കേരള സ്പോർട്സ് (ഭേദഗതി) ബിൽ, 2025 ലെ കേരള ധനകാര്യ ബിൽ എന്നിവ പാസാക്കിയവയിൽ ഉൾപ്പെടുന്നു.
ജനുവരി 17നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിച്ച സമ്മേളനത്തിൽ മൂന്നു ഘട്ടങ്ങളിലായി 22 ദിവസം സഭ ചേർന്നു. ബജറ്റ് പാസാക്കുകയായിരുന്നു പ്രധാന അജൻഡ. 16 അടിയന്തര പ്രമേയ നോട്ടിസുകൾ പരിഗണിച്ചതിൽ ലഹരി വ്യാപനം, താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകം എന്നീ വിഷയങ്ങൾ സഭ നിർത്തിവച്ചു ചർച്ച ചെയ്തു. യുജിസി കരട് ചട്ടം, ആഴക്കടൽ ധാതുഖനനവുമായി ബന്ധപ്പെട്ട കേന്ദ്ര നിയമഭേദഗതി എന്നിവയ്ക്കെതിരെയുള്ള പ്രമേയങ്ങൾ പാസാക്കി.
1944-ലെ പൊതുകടം നിയമം റദ്ദാക്കുന്നതിനായി 2006 ലെ ഇൗടുപത്ര നിയമത്തിൽ ഭേദഗതി വരുത്തുന്നതിനു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന സ്റ്റാറ്റ്യൂട്ടറി പ്രമേയവും പാസാക്കി. മന്ത്രിമാരായ കെ.രാജൻ, റോഷി അഗസ്റ്റിൻ, എ.കെ.ശശീന്ദ്രൻ, പി.രാജീവ്, പി.പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, ഒ.ആർ.കേളു, ജെ.ചിഞ്ചുറാണി, ജി.ആർ.അനിൽ, വി.അബ്ദുറഹിമാൻ എന്നിവർ സമ്മേളനത്തിലെ എല്ലാ ചോദ്യങ്ങൾക്കും മറുപടി ലഭ്യമാക്കിയതായി സ്പീക്കർ അറിയിച്ചു. മറ്റു മന്ത്രിമാർ ഇവരുടെ മാതൃക സ്വീകരിക്കണമെന്നു നിർദേശിക്കുകയും ചെയ്തു.