തിരുവനന്തപുരം: ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനശ്ചിതകാലസമരം ഇന്ന് അൻപതാം ദിനത്തിലേക്ക്. അൻപതാം ദിവസമായ ഇന്ന് മുടി മുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധിക്കും. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവർത്തകർ മുടിമുറിച്ച് പ്രതിഷേധത്തിൽ പങ്കാളികളാകും.
പട്ടിണി കിടന്നു പ്രതിഷേധിച്ചിട്ടും തിരിഞ്ഞു നോക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധ നടപടികളിലേക്ക് നീങ്ങുന്നതെന്നു കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി വ്യക്തമാക്കി. ആശമാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ സമീപനം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് ആശമാരുടെ സമരം വെളിപ്പെടുത്തുമെന്നും അവർ പറഞ്ഞു. ആശാ പ്രവർത്തകരുടെ നിരാഹാര സമരത്തിലും ഇന്ന് കൂടുതൽ പ്രവർത്തകർ പങ്കാളികളാകും.