വഖഫ് നിയമഭേദഗതിക്കെതിരെ നിയമപോരാട്ടവുമായി മുസ്ലീം ലീഗ് രംഗത്ത്. മൗലികാവകാശങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരാണ് വഖഫ് നിയമഭേദഗതിയെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയിൽ ഹർജി നൽകി. മതങ്ങളുടെയും മുസ്ലിം വിഭാഗത്തിന്റെ അവകാശങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണെന്നും ഹർജിയിൽ പരാമർശമുണ്ട്.ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് മുസ്ലിം ലീഗിന്റെ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ എപ്പോൾ കേൾക്കാമെന്ന് ഇന്ന് ഉച്ചക്ക് മാത്രമേ തീരുമാനിക്കുകയുള്ളു എന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കുകയായിരുന്നു.
പാർലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി ബില്ല് ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗിന്റെ അഞ്ച് എംപിമാർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ശനിയാഴ്ച കത്ത് നൽകിയിരുന്നു. ഈ ആവശ്യം അവഗണിച്ചാണ് രാഷ്ട്രപതി മുർമു ഇന്നലെ വഖഫ് ഭേദഗതി നിയമത്തിന് അംഗീകാരം നൽകിയത്. തൊട്ടുപിന്നാലെ കേന്ദ്ര നിയമ മന്ത്രാലയം വഖഫ് ഭേദഗതി നിയമമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.