സർക്കാർ, സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക 4 കിലോ അരി വീതം വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന 26 ലക്ഷം കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഏകദേശം 17,313 മെട്രിക് ടൺ അരിയാണ് ഇതിനുവേണ്ടി വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
മഹത്തായ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുന്ന അധ്യാപകർക്കും പാചക തൊഴിലാളികൾക്കും സ്‌കൂൾ ഭരണസമിതികൾക്കും മാതാപിതാക്കൾക്കും എല്ലാ ഉദ്യോഗസ്ഥർക്കും മന്ത്രി നന്ദി അറിയിച്ചു. പട്ടം ഗേൾസ് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.
പി എം പോഷൺ പദ്ധതി ഒരു കേന്ദ്രാവിഷ്കൃതമായ പദ്ധതി ആണെങ്കിലും കേരളത്തിൽ നിലവിൽ വളരെ പ്രതീക്ഷയോടെയും ഊർജത്തോടെയുമാണ് നടപ്പിലാക്കുന്നത്. വിദ്യാർത്ഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള കേന്ദ്ര സംസ്ഥാന പങ്കാളിത്തത്തോടെ ഓരോ വർഷവും ഇതിന് വിഹിതം അനുവദിക്കപ്പെടുന്നു. അച്ചാറോ രസമോ മാത്രം ഉച്ചഭക്ഷണത്തോടൊപ്പം നൽകുന്ന കാലം കടന്നുപോയി. പയർവർഗ്ഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി പോഷകമൂല്യം ഉറപ്പാക്കിയ ഉച്ചഭക്ഷണ മെനുവാണ് ഇന്ന് കുട്ടികൾക്ക് ലഭ്യമാകുന്നത്. 2,200 സ്കൂളുകളിലാണ് പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കിയത്. ഇത്തരം പദ്ധതികള്‍ക്കായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത് എന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.