മുംബൈ: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ യാത്രാ വിലക്കേര്‍പ്പെടുത്തി എയര്‍ ഇന്ത്യ. 30 ദിവസത്തെക്കാണ് ഇയാളെ ‘നോ ഫ്‌ളൈ ലിസ്റ്റില്‍’ എയര്‍ഇന്ത്യ ഉള്‍പ്പെടുത്തിയത്. ആഭ്യന്തര അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികളെ കുറിച്ച് തീരുമാനമെടുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും സ്റ്റാൻഡിങ് കമ്മിറ്റിയും എയർ ഇന്ത്യ രൂപീകരിച്ചു. വിഷയത്തിൽ വേണ്ട നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.
ഇന്നലെയാണ് (ബുധനാഴ്ച) തുഷാർ മസന്ദ് എന്ന യാത്രക്കാരന്‍ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചത്. ഡല്‍ഹിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോവുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. ബ്രിഡ്ജ്‌സ്റ്റോൺ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ ഹിരോഷി യാഷിസാനെയുടെ ദേഹത്തേക്കാണ് മദ്യപിച്ച് ലക്കുകെട്ട ഇയാള്‍ മൂത്രമൊഴിച്ചത്.
വിമാനത്തില്‍ നിന്ന് പല തവണ യാത്രക്കാരന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അദ്ദേഹമത് അനുസരിച്ചില്ലെന്നാണ് സഹയാത്രക്കാര്‍ വ്യക്തമാക്കിയത്. അതേസമയം എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രി കെ റാം മോഹന്‍ നായിഡു വ്യക്തമായിരുന്നു.
നേരത്തെയും സമാനമായ സംഭവങ്ങള്‍ എയർ ഇന്ത്യ വിമാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2022 നവംബറില്‍ ന്യൂയോർക്ക്-ന്യൂഡൽഹി വിമാനത്തിലെ ബിസിനസ് ക്ലാസിൽ മദ്യപിച്ച ലക്കുകെട്ട ഒരാൾ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചതായി പരാതി ഉയര്‍ന്നിരുന്നു. 2022 ഡിസംബർ 6 ന് നടന്ന മറ്റൊരു സംഭവത്തിൽ, ഒരു യാത്രക്കാരൻ പാരീസ്-ന്യൂഡൽഹി വിമാനത്തിൽ ഒരു സ്ത്രീ യാത്രക്കാരിയുടെ പുതപ്പിൽ മൂത്രമൊഴിച്ചതയും പരാതിയുണ്ടായിരുന്നു.