World

കീവിലെ ഇന്ത്യൻ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയ്ക്ക് നേരെ റഷ്യ മിസൈല്‍ ആക്രമണം

കീവിലെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ​ഗോഡൗണിൽ റഷ്യയുടെ മിസൈല്‍ പതിച്ചതായി യുക്രെയ്ൻ ആരോപിച്ചു. കുസും എന്ന ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ​ഗോഡൗണിന് നേരെ റഷ്യ ബോധപൂർവം ആക്രമണം നടത്തുകയായിരുന്നുവെന്നാണ് യുക്രെയ്ന്‍ പറയുന്നത്.

ഇന്ത്യയുമായി സൗഹാർദം അവകാശപ്പെടുമ്പോഴും മോസ്കോ മനഃപൂർവം ഇന്ത്യൻ സ്ഥാപനങ്ങളെ ലക്ഷ്യമിടുകയാണെന്നും കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള മരുന്നുകൾ നശിപ്പിക്കുകയാണെന്നും യുക്രെയ്ൻ എംബസി ആരോപിച്ചു.

മിസൈല്‍ ആക്രമണത്തില്‍ മരുന്നു ശേഖരം പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. ആക്രമണം സംബന്ധിച്ച വിവരം എക്സിലൂടെ പങ്കുവെച്ചത് യുക്രൈനിലെ ബ്രിട്ടീഷ് അംബാസഡര്‍ മാര്‍ട്ടിന്‍ ഹാരിസ് ആണ്. ‘കീവിലെ പ്രധാനപ്പെട്ട ഫാര്‍മസ്യൂട്ടിക്കല്‍ വെയര്‍ ഹൗസ് പൂര്‍ണമായും നശിച്ചു, യുക്രൈന്‍ ജനതയ്ക്കുനേരെയുള്ള റഷ്യയുടെ അതിക്രമം തുടരുകയാണ്’ എന്നാണ് മാര്‍ട്ടിന്‍ ഹാരിസ് എക്സില്‍ കുറിച്ചത്.