Kerala

മന്ത്രി എന്തിനാണ് ആ സ്ഥാനത്തിരിക്കുന്നത്; അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ വി ഡി സതീശൻ

രണ്ടു ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്ന് ജീവനുകളാണ് പൊലിഞ്ഞതെന്നും ഇത് നടുക്കുന്ന വാർത്തയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അടിയന്തര നടപടികൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ വനംമന്ത്രി എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു.

വനാതിർത്തിയിലെ ജനങ്ങളെ വിധിക്ക് വിട്ടു കൊടുത്ത് സർക്കാർ നിസംഗരായി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് സംരക്ഷണം ഒരുക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കാടിനുള്ളിലാണ് വന്യജീവി ആക്രമണം ഉണ്ടാകുന്നതെന്ന സ്ഥിരം പല്ലവി ദയവായി വനം മന്ത്രി ഇനിയും പറയരുത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ട് ആദിവാസികളാണ് ഇന്ന് കൊല്ലപ്പെട്ടത്. വനാവകാശ നിയമ പ്രകാരം കാട്ടിനുള്ളിൽ ആദിവാസികൾ താമസിക്കുന്നുണ്ട്. അവർക്ക് സുരക്ഷ ഒരുക്കേണ്ടത് സർക്കാരാണ്. ദിവസവും വന്യജീവി ആക്രമണം ഉണ്ടാകുന്ന അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. യഥാർഥ പ്രശ്നത്തെ അഭിമുഖീകരിക്കാത്ത സർക്കാരും വനം വകുപ്പുമാണ് ഇതിൽ ഒന്നാം പ്രതിയെന്ന് വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Latest News