കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്‌സി ആയ മുത്തൂറ്റ് ഫിനാന്‍സിന്‍റെ ഡയറക്‌ടര്‍ ബോര്‍ഡ് ഓഹരി ഉടമകള്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് ഷെയറൊന്നിന് 26 രൂപ ഇടക്കാല ലാഭവിഹിതം നല്‍കാന്‍ അനുമതി നല്‍കി. ഓഹരി ഉടമകള്‍ക്ക് സുസ്ഥിര മൂല്യം നല്‍കുന്ന കമ്പനിയുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതാണ് ഈ പ്രഖ്യാപനം.
അംഗങ്ങളുടെ രജിസ്റ്ററില്‍ 2025 ഏപ്രില്‍ 25-ന് പേരുള്ള ഓഹരിയുടമകൾക്കാണ് ഇടക്കാല ലാഭവിഹിതം നല്‍കുക. പ്രഖ്യാപനം നടത്തി 30 ദിവസത്തിനകം സെബിയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഈ ഇടക്കാല ലാഭവിഹിതം നല്‍കും. ഐപിഒ നടത്തുകയും ഓഹരികളുടെ ലിസ്റ്റിങ് നടത്തുകയും ചെയ്ത 2011 മുതല്‍ കമ്പനി എല്ലാ വര്‍ഷവും ലാഭവിഹിതം നല്‍കുന്നുണ്ട്. ഇതുവരെ പത്തു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് ആകെ 181.50 രൂപ ലാഭവിഹിതമാണ് നല്‍കിയിട്ടുള്ളത്.
കമ്പനിയുടെ ശക്തമായ പ്രകടനവും എല്ലാ ഓഹരി ഉടമകള്‍ക്കും ദീർഘകാലം മൂല്യം നല്‍കാനുള്ള അചഞ്ചലമായ പ്രതിബദ്ധതയുമാണ് ഇടക്കാല ലാഭവിഹിത പ്രഖ്യാപനത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. സാമ്പത്തികമായ മികച്ച പ്രകടനവും ഓഹരി ഉടമകള്‍ക്കുള്ള തുടര്‍ച്ചയായ വരുമാനവും തങ്ങള്‍ എന്നും മുന്‍ഗണനയോടെ കാണാറുണ്ട്. തങ്ങളുടെ ശക്തമായ ബിസിനസ് മാതൃകയ്ക്കും അച്ചടക്കത്തോടെയുള്ള റിസ്ക്ക് മാനേജുമെന്‍റിനും ഉപഭോക്തൃ കേന്ദ്രീകൃതമായ പുതുമകള്‍ കണ്ടെത്തലിനും ഉള്ള സാക്ഷ്യപത്രമാണ് ഈ ലാഭവിഹിതം. എല്ലാ ബിസിനസുകളിലും മൂല്യം നല്‍കുന്നതിനൊപ്പം സ്വര്‍ണ പണയ മേഖലയിലെ തങ്ങളുടെ മുന്‍തൂക്കം ശക്തമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വിശ്വാസ്യത, സുതാര്യത, ഉത്തരവാദിത്തമുള്ള സാമ്പത്തിക സേവനങ്ങള്‍ എന്നീ പാരമ്പര്യങ്ങളോടെ മുത്തൂറ്റ് ഫിനാന്‍സ് രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്വര്‍ണ പണയ വായ്പാ കമ്പനി എന്ന സ്ഥാനം ശക്തമാക്കുന്നതു തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.