കേംബ്രിഡ്ജ്: ഇന്ന് സ്ത്രീകൾ കൈവയ്ക്കാത്ത മേഖലകൾ ഒന്നും തന്നെയില്ല. സമസ്ത മേഖലയിലും കഴിവ് തെളിയിച്ചവരാണ് സ്ത്രീകൾ. ഇപ്പോഴിതാ കാലടി സ്വദേശിയായ സാന്ദ്രയുടെ സ്വപ്നങ്ങൾക്കാണ് ഇന്ന് ചിറകു മുളച്ചിരിക്കുന്നത്. കേരളത്തിന് അഭിമാനമായി ഇരുപത്തിമൂന്നുകാരിയായ സാന്ദ്ര ജെൻസൺ മിഡിൽ ഈസ്റ്റ് ആസ്ഥാനമായുള്ള ‘ജസീറ എയർവേസിൽ’ വനിതാ കൊമേഴ്ഷ്യൽ പൈലറ്റ് ആയി ജോലി ചെയ്യുകയാണ്. ചെറുപ്രായത്തിൽ തന്നെ ഇഷ്ട സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഈ പെൺകുട്ടി. ഇത് നമ്മൾ ഓരോ മലയാളികൾക്കും അഭിമാനാണ്.
A320 യിൽ ഉൾപ്പെടെ മുപ്പതിനായിരത്തിൽപ്പരം നോട്ടിക്കൽ മൈലുകളും ആയിരത്തിലേറെ മണിക്കൂറുകളുമാണ് സാന്ദ്ര പറന്നത്. കാലടി സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം തന്റെ രണ്ടാം വയസ്സിലാണ് സാന്ദ്ര ബ്രിട്ടനിലെത്തിയത്. സാന്ദ്രയുടെ പിതാവ് ജെൻസൺ പോൾ ചേപ്പാല ഒക്കൽ കേംബ്രിഡ്ജിൽ ‘അച്ചായൻസ് ചോയ്സ് ‘ എന്ന പേരിൽ ഏഷ്യൻ ഗ്രോസറി ഉത്പന്നങ്ങളുടെയും, മീറ്റ്- ഫിഷ് എന്നിവയുടെയും ട്രേഡിംഗ് ബിസിനസ്സ് നടത്തുകയാണ്. അഡൻബ്രൂക്ക്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സീനിയർ നഴ്സാണ് സാന്ദ്രയുടെ മാതാവ് ഷിജി ജെൻസൺ. മൂത്ത സഹോദരി സോണ ജെൻസൺ ഗ്യാസ് ഇൻഡസ്ട്രി അനലിസ്റ്റും ഇളയ സഹോദരൻ ജോസഫ്, കേംബ്രിഡ്ജിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമാണ്.
തന്റെ ‘എ’ലെവൽ പഠന കാലത്ത് വർക്ക് എക്‌സ്പീരിയൻസ് നേടുന്നതിന് വ്യത്യസ്ത മേഖല എന്ന നിലയിൽ തിരഞ്ഞെടുത്ത ‘എയർ ട്രാഫിക് കൺട്രോളർ’ എന്ന ഹ്രസ്വപരിശീലനമാണ് സാന്ദ്രയുടെ കാഴ്ച്ചപ്പാട് മാറ്റിയത്. ഈ പരിശീലനത്തിനൊടുവിൽ ആകാശ പറക്കൽ എന്നത് തന്റെ കരിയറാണെന്ന് സാന്ദ്ര തിരിച്ചറിയുകയായിരുന്നു. മാതാപിതാക്കളുടെ ഭാഗത്തു നിന്നും കിട്ടിയ സപ്പോർട്ടാണ് തന്റെ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ സഹായകമായതെന്നാണ് ഈ യുവതി പറയുന്നത്.
ഓൺലൈനായി ‘ബിഎസ്‌സി ഇൻ പ്രൊഫഷണൽ പൈലറ്റ് പ്രാക്ടീസ്’ ഡിഗ്രി കോഴ്സിന് സാന്ദ്ര സമാന്തരമായി പഠിക്കുന്നുമുണ്ട്. ഇതര രാജ്യങ്ങളെപ്പോലെ എഞ്ചിനീയറിംഗ് ബിരുദമോ, സയൻസോ, കണക്കോ സമാന വിഷയങ്ങളോ ഐശ്ചികമായി പഠിച്ചുവെന്നമാനദണ്ഡങ്ങൾ ആയി ഇവിടെ പരിഗണിക്കാറില്ല. പക്ഷെ പഠിക്കുവാനും, മനസ്സിലാക്കുവാനുമുള്ള കഴിവും ദ്രുതഗതിയിൽ ഓർമ്മിച്ചു കൃത്യതയോടെ പ്രവർത്തിക്കുവാനുള്ള കഴിവും പ്രാപ്തിയുമാണ് പ്രധാനമായി പരിഗണിക്കുക.