തിരുവനന്തപുരം: പ്രകൃതി-വന സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്‌ടി, പേപ്പാറ അണക്കെട്ടിന് സമീപം പരുത്തിപ്പള്ളി റേഞ്ചിലുള്ള കുട്ടപ്പാറയിൽ സംഘടിപ്പിച്ച പരിസ്ഥിതി പുനരുജ്ജീവന പദ്ധതിയിൽ പങ്കാളിയായി. കേരള വനംവന്യജീവി വകുപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി 2500 വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. ഇതിലൂടെ പരിസ്ഥിതി പുനരുജ്ജീവനത്തിനായി കേരള വനം-വന്യജീവി വകുപ്പുമായി കൈകോർക്കുന്ന ആദ്യ കമ്പനി എന്ന ബഹുമതിയും യുഎസ്‌ടി സ്വന്തമാക്കി.
പേപ്പാറ വന്യജീവി സങ്കേതത്തിന് സമീപം അക്കേഷ്യ മരങ്ങൾ വെട്ടിത്തെളിച്ച 98.5 ഹെക്ടർ വനഭൂമിയിൽ മൂന്നു ഹെക്ടറിലായി കിടക്കുന്ന പ്രദേശത്തിന്റെ പുനരുജ്ജീവനത്തിനാണ് യുഎസ്‌ടി ശ്രമങ്ങൾ നടത്തിയത്. ഈ ശ്രമങ്ങൾ പൂർണ്ണമായി നടപ്പിലാകുമ്പോൾ, പരുത്തിപ്പള്ളി വനപരിധിയിലെ വന്യജീവി ഇടനാഴികൾ ക്രമാനുസൃതമായി പ്രകൃതിവനങ്ങളായി മാറുന്നത് ഉറപ്പാക്കപ്പെടും. കള നിയന്ത്രണം, മരം വച്ചുപിടിപ്പിക്കൽ, അധിനിവേശ സസ്യങ്ങളുടെ നിര്‍മാര്‍ജ്ജനം തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് വഴി വനത്തിന്റെ സ്ഥിതി മെച്ചപ്പെടുകയും മണ്ണിന്റെയും ജലത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യും. അനുയോജ്യമായ ഇടങ്ങളിൽ തദ്ദേശീയ സസ്യയിനങ്ങൾ നട്ടുപിടിപ്പിക്കുന്നതിനു വേണ്ടി മണ്ണിന്റെയും വെള്ളത്തിന്റെയും സംരക്ഷണം ഉൾപ്പെടെയുള്ള പ്രത്യേക നടപടികൾ സ്വീകരിക്കും. ഈ പദ്ധതിയിലൂടെ പരിസ്ഥിതി സേവനങ്ങൾ മെച്ചപ്പെടുകയും, നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
പുനരുജ്ജീവന പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പാക്കുന്നതിന് വേണ്ടി പ്രാദേശിക സമൂഹത്തെക്കൂടി ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. പരിസ്ഥിതി പുനരുജ്ജീവനത്തിന്റെ പ്രാധാന്യവും അതുവഴി സമൂഹത്തിനുണ്ടാകുന്ന ഗുണങ്ങളുടെ ബോധവത്കരണത്തിനും വേണ്ടി യുഎസ്‌ടി വനംവകുപ്പുമായി ചേർന്ന് അവബോധ പരിപാടികളും ശില്പശാലകളും സംഘടിപ്പിക്കും.
സംസ്ഥാന വനം വകുപ്പുമായി ചേർന്ന് യുഎസ്‌ടി പരുത്തിപ്പള്ളി വനപരിധിയിൽ നടത്തുന്ന പരിസ്ഥിതി പുനരുജ്ജീവന പ്രവർത്തങ്ങൾ വളരെയധികം സന്തോഷദായകവും സ്വാഗതാർഹവുമാണെന്ന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഡോ. പി. പുകഴേന്തി. ഐ.എഫ്.എസ് പറഞ്ഞു. “ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നത് തന്നെ പരിസ്ഥിതിയെയും അതിലെ ജീവജാലങ്ങളെയും യുഎസ്‌ടി വലിയ പ്രാധാന്യത്തോടെ കാണുന്നു എന്നതിന്റെ തെളിവാണ്. വനപ്രദേശങ്ങൾക്കും പ്രാദേശിക സമൂഹങ്ങൾക്കും ഗുണമുണ്ടാക്കുന്ന ഒരു പദ്ധതിയുടെ ഭാഗമാകാൻ സമയം മാറ്റിവെച്ച കമ്പനിയുടെ നേതൃത്വത്തിനും സന്നദ്ധ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
“പരിസ്ഥിതി പുനരുജ്ജീവനത്തിന്റെ ഭാഗമായി 2,500 മരങ്ങൾ പേപ്പാറ അണക്കെട്ടിന് സമീപമുള്ള പരുത്തിപ്പള്ളി വനപരിധിയിൽ നട്ടുപിടിപ്പിക്കുന്നതിലൂടെ ഈ പദ്ധതിക്ക് മികച്ച തുടക്കമായിരിക്കുകയാണ്. ഈ പ്രദേശം ഘട്ടംഘട്ടമായി വനമായി മാറുകയും, പ്രദേശത്തെ സസ്യ-ജീവജാലങ്ങൾക്ക് വലിയ രീതിയിൽ ഗുണം ചെയ്യുകയും ചെയ്യും. ഇത്തരം മഹത്തായ പദ്ധതിയിൽ കേരള വനംവന്യജീവി വകുപ്പിനൊപ്പം പങ്കാളിയാകാനായതിൽ യുഎസ്‌ടിക്ക് വളരെയധികം സന്തോഷമുണ്ട് എന്നും വനമേഖല നിലനിർത്താനും പരിസ്ഥിതി പുനരുജ്ജീവനം ഉറപ്പു വരുത്താനും പ്രാദേശിക സമൂഹങ്ങളെ സഹായിക്കാനും ഞങ്ങൾ മുൻപന്തിയിലുണ്ടാകും,” യുഎസ്‌ടി ചീഫ് വാല്യൂസ് ഓഫീസറും സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.
ചടങ്ങിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ആയ ഡോ. പി.പുകഴേന്തി ഐ.എഫ്.എസ്; തിരുവനന്തപുരം ഡി.എഫ്.ഒ എ. ഷാനവാസ് ഐ.എഫ്.എസ്; പരുത്തിപ്പള്ളി റേഞ്ച് ഓഫീസർമാരായ ശ്രീജു; അനിൽകുമാർ എന്നിവർ പങ്കെടുത്തു. യുഎസ്‌ടി ചീഫ് വാല്യൂസ് ഓഫീസറും സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ യുഎസ്‌ടി തിരുവനന്തപുരം സെന്റർ ഹെഡ് ശില്പ മേനോൻ, വർക്പ്ലേസ് മാനേജ്മെന്റ് ആൻഡ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ; ഓഫീസ് ഓഫ് വാല്യൂസ് ആൻഡ് കൾച്ചറിലെ വിനോദ് രാജൻ, സി.എസ്.ആർ ലീഡ് വിനീത് മോഹനൻ, കേരള പിആർ ആന്റ് മാർക്കറ്റിംഗ് ടീമിൽ നിന്ന് രോഷ്നി.ദാസ്.കെ; യു എക്സ് കൺസൾറ്റൻറ്റ് സുനിൽ പ്രഭാകരൻ തുടങ്ങിയവർ യുഎസ്‌ടിയുടെ ഭാഗത്ത് നിന്നും പങ്കെടുത്തു.
പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കിയ 2021ലെ പരിസ്ഥിതി നയം കേരളത്തിന് ഒരു നാഴികക്കല്ലാണ്. പാരിസ്ഥിതിക പുനഃസ്ഥാപനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പൊതുജനപിന്തുണ സമാഹരിക്കുന്നതിനുള്ള ജനകീയ പ്രസ്ഥാനത്തിന്റെ പ്രാധാന്യം ഈ നയം അടിവരയിടുന്നുണ്ട്.